അണ്ണാ ഡിഎംകെയിൽ ആറു മാസത്തിലധികം വിഘടിച്ചുനിന്നശേഷം പനീർസെൽവം–പളനിസാമി വിഭാഗങ്ങൾ തമ്മിൽ ലയിച്ചു. നാടകീയ നീക്കങ്ങൾക്കൊടുവിൽ പാർട്ടി ആസ്ഥാനത്തെത്തിയാണ് പനീർസെൽവം തീരുമാനം അറിയിച്ചത്. വി.കെ.ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കാൻ പ്രമേയം പാസാക്കാനും തീരുമാനമായി. പാർട്ടി ജനറൽ കൗൺസിൽ വിളിച്ച് പുറത്താക്കൽ നടപടി പൂർത്തിയാക്കും.
പാർട്ടിയെ പിളർത്താൻ ആർക്കും കഴിയില്ലെന്ന് പാർട്ടി ആസ്ഥാനത്ത് ലയനം പ്രഖ്യാപിച്ചുകൊണ്ട് പനീർസെൽവം പറഞ്ഞു. ഒ.പനീർസെൽവം പാർട്ടി കൺവീനറാകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും വ്യക്തമാക്കി. താൻ സഹ കൺവീനറും കെ.പി.മുനിസാമി ഡപ്യൂട്ടി കൺവീനറുമാകും. പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരികെ പിടിക്കുകയാണ് തങ്ങളുടെ പ്രഥമ ലക്ഷ്യം. കൂടാതെ അമ്മയുടെ ഉറപ്പുകൾ പാലിക്കും. തനിക്കുശേഷവും അണ്ണാ ഡിഎംകെ 100 വർഷം നിലനിൽക്കുമെന്ന് ജയലളിത പറഞ്ഞിരുന്നു. അതുറപ്പായും നടപ്പാക്കുമെന്നും പളനിസാമി പറഞ്ഞു.
പനീർസെൽവത്തിനു ഉപമുഖ്യമന്ത്രി സ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും നൽകിക്കൊണ്ടുള്ള ഒത്തുതീർപ്പാണ് നിലവിൽ ഉരുത്തിരിഞ്ഞിരിക്കുന്നത്. കൂടാതെ ഒപിഎസ് വിഭാഗത്തിലെ രണ്ട് എംഎൽഎമാരെ മന്ത്രിമാരാക്കുകയും ചെയ്യും. വൈകിട്ട് 4.30 ഓടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. ഗവർണർ വിദ്യാസാഗർ റാവു അടിയന്തിരമായി മുംബൈയിൽ നിന്നു ചെന്നൈയിലെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചശേഷം ഫെബ്രുവരി അഞ്ചിനാണ് പനീർസെൽവം അവസാനമായി എഐഎഡിഎംകെ ആസ്ഥാനത്തെത്തിയത്. ഒരുഘട്ടത്തിൽ ചർച്ചകൾ വഴിമുട്ടിയ ലയനചർച്ചകളാണ് നാടകീയ നീക്കങ്ങളുമായി തിങ്കളാഴ്ച വീണ്ടും സജീവമായത്. രണ്ടുവിഭാഗങ്ങളും തമ്മിൽ ലയിക്കണമെങ്കിൽ ശശികലയ്ക്കും ദിനകരനുമെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നായിരുന്നു പനീർസെൽവത്തിന്റെ പ്രധാന ആവശ്യം. നാടകീയ നീക്കങ്ങൾക്കൊടുവിൽ പളനിസാമി പക്ഷം ഇത് അംഗീകരിക്കുകയായിരുന്നു.
മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ നേതൃത്വത്തിലുള്ള വിഭാഗവും പനീർസെൽവം വിഭാഗവും ചെന്നൈയിൽ പ്രത്യേകം യോഗം ചേർന്നിരുന്നു. അതേസമയം, ടി.ടി.വി. ദിനകരൻ വിളിച്ച യോഗത്തിൽ 19 എംഎൽഎമാരാണ് പരസ്യ പിന്തുണയുമായെത്തിയത്. ഇവർ പിന്തുണ പിൻവലിച്ചാൽ പളനിസാമി സർക്കാർ പ്രതിസന്ധിയിലാകും. സർക്കാർ നിലനിൽക്കണമെങ്കിൽ 117 പേരുടെ പിന്തുണയാണ് വേണ്ടത്. 135 എംഎൽഎമാരാണ് നിയമസഭയിൽ അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. ദിനകരനൊപ്പം പോയിരിക്കുന്ന എംഎൽഎമാരെ ഒഴിച്ചുനിർത്തിയാൽ 116 പേരുടെ പിന്തുണ ഇപ്പോൾ അണ്ണാ ഡിഎംകെയ്ക്ക് ഉണ്ട്.
മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ നേതൃത്വത്തിലുള്ള വിഭാഗം പാർട്ടി ആസ്ഥാനത്താണ് യോഗം ചേർന്നത്. ഗ്രീൻവെയ്സ് റോഡിലെ തന്റെ വീട്ടിലാണ് മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം യോഗം വിളിച്ചത്. അതേസമയം, തമിഴ്നാട്ടിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്താനിരുന്ന സന്ദർശനം റദ്ദാക്കി.