ചെന്നൈ ∙ പാർട്ടിയുടെ മുതിർന്ന നേതാവും മുൻ നിയമസഭാ സ്പീക്കറുമായ പി.എച്ച്.പാണ്ഡ്യന്റെ ആരോപണങ്ങൾക്കെതിരെ രൂക്ഷമായ മറുപടിയുമായി അണ്ണാ ഡിഎംകെ. പാണ്ഡ്യൻ വഞ്ചകനാണെന്നും പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പമുണ്ടാക്കാനാണു ശ്രമമെന്നും അണ്ണാ ഡിഎംകെ നേതാക്കളായ പൺറുത്തി എസ്.രാമചന്ദ്രനും കെ.എ.സെങ്കോട്ടയ്യനും ആരോപിച്ചു. പാണ്ഡ്യന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. പാർട്ടിയെയും ജയലളിതയെയും ഉപദ്രവിച്ചയാളാണു പാണ്ഡ്യൻ. 1996ൽ ജയലളിതയ്ക്കെതിരെയുള്ള കേസിനു പിറകിലും പാണ്ഡ്യനു പങ്കുണ്ട്. അണ്ണാ ഡിഎംകെയിലെ ഒരാളും പാണ്ഡ്യനെ പിന്തുണയ്ക്കുന്നില്ല.
അഞ്ചു കുടുംബാംഗങ്ങൾക്കു പാർട്ടിയിൽ വർഷങ്ങൾക്കു മുൻപു പദവികൾ നൽകിയിട്ടും അണ്ണാ ഡിഎംകെയിൽ കുഴപ്പമുണ്ടാക്കാനാണു പാണ്ഡ്യൻ ശ്രമിക്കുന്നത്. എന്നാൽ, അണ്ണാ ഡിഎംകെ എന്ന കോട്ട ആർക്കും തകർക്കാനാവില്ല. പാർട്ടിക്കുവേണ്ടി ഒന്നും ചെയ്യാത്ത നേതാവാണു പാണ്ഡ്യൻ. എംജിആറിന്റെ മരണത്തെ തുടർന്നു പാർട്ടിയിൽ പിളർപ്പുണ്ടായതിനുശേഷം ജയ – ജാനകി വിഭാഗങ്ങളെ യോജിപ്പിക്കാനുള്ള നീക്കത്തിന് എതിരു നിൽക്കുകയാണു പാണ്ഡ്യൻ ചെയ്തതെന്നു സെങ്കോട്ടയ്യൻ പറഞ്ഞു.
അണ്ണാ ഡിഎംകെയെയും ജയലളിതയെയും വഞ്ചിച്ച നേതാവാണു പാണ്ഡ്യനെന്നും പറയുന്നതെല്ലാം അസത്യമാണെന്നും ഇരുനേതാക്കളും ആരോപിച്ചു. മുൻപ്, 1988ൽ നിയമസഭാ സ്പീക്കറായിരിക്കേ ജയവിഭാഗത്തിലെ മുഴുവൻ എംഎൽഎമാരെയും സസ്പെൻഡ് ചെയ്തയാളാണു പാണ്ഡ്യൻ. മറ്റു പാർട്ടികളുമായി ചേർന്ന് അണ്ണാ ഡിഎംകെയ്ക്കെതിരെ മൽസരിച്ച ചരിത്രവും പാണ്ഡ്യനുണ്ടെന്നും സെങ്കോട്ടയ്യൻ ആരോപിച്ചു.
പാർട്ടിയിൽ ഭിന്നതയുണ്ടാക്കാൻ മാത്രമാണു പാണ്ഡ്യൻ ഇപ്പോൾ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളതെന്ന് അണ്ണാ ഡിഎംകെ വക്താവ് സി.ആർ.സരസ്വതി പറഞ്ഞു. ജയലളിത മരിച്ച് കഴിഞ്ഞ 60 ദിവസവും പാണ്ഡ്യൻ എവിടെയായിരുന്നു? എംജിആറിന്റെ മരണശേഷം പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ ജയലളിതയ്ക്കൊപ്പം നിൽക്കാതെ ജാനകി രാമചന്ദ്രനൊപ്പമാണു പാണ്ഡ്യൻ നിന്നതെന്നും സരസ്വതി പറഞ്ഞു.