ചെന്നൈ ∙ തോൽക്കാൻ മനസ്സില്ലെന്നു സ്വയം പ്രഖ്യാപിച്ചാണു മറീനയിലെ ജയലളിത സമാധിയിൽ മുഖ്യമന്ത്രി ഒ.പനീർസെൽവം പൊട്ടിത്തെറിച്ചത്. പറഞ്ഞ വാക്കുകളിൽ അവസാനംവരെ ഉറച്ചുനിൽക്കുമെന്നും ഏതറ്റംവരെയും പോരാടുമെന്നും വ്യക്തമാക്കിയതോടെ അണ്ണാ ഡിഎംകെ അനിവാര്യമായ പിളർപ്പിലേക്കു നീങ്ങുകയാണെന്നു വ്യക്തം. ശശികലയെ അനുകൂലിക്കാത്ത പാർട്ടി പ്രവർത്തകർ മുഴുവൻ പനീർസെൽവത്തിനൊപ്പം നിൽക്കുമെന്നുറപ്പ്. ആലോചിച്ചുറപ്പിച്ചാണു പനീർസെൽവം രാത്രി ഒൻപതുമണിയോടെ മറീനയിലെ ജയ സമാധിയിലെത്തിയത്.
40 മിനിറ്റിലേറെ കണ്ണുകളടച്ച് മൗനമായാണു സമാധിക്കു മുൻപിൽ പനീർസെൽവം ധ്യാനത്തിലിരുന്നത്. പിന്നീടായിരുന്നു തമിഴ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തൽ. ജയലളിതയുടെ മരണത്തിനുശേഷം നടന്ന കാര്യങ്ങൾ ഓരോന്നായി അദ്ദേഹം എടുത്തുപറഞ്ഞു. ശശികലയെ ആദ്യം ജനറൽ സെക്രട്ടറിയാക്കാനും പിന്നീടു മുഖ്യമന്ത്രിയാക്കാനും നടത്തിയ അന്തർനാടകങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിൽ. താൻ അപമാനിക്കപ്പെട്ടെന്നു പനീർസെൽവം തുറന്നുപറഞ്ഞു. വ്യക്തിപരമായി അപമാനിച്ചാൽ പ്രശ്നമില്ലായിരുന്നു. പക്ഷേ, മുഖ്യമന്ത്രിപദവിയെയാണ് അവർ അപമാനിച്ചത്. പിന്നിൽനിന്നു കുത്തിയ മന്ത്രിമാരുടെയും നേതാക്കളുടെയും പേരുകൾ പനീർസെൽവം എണ്ണിപ്പറഞ്ഞു.
ശശികലയ്ക്കെതിരെ സംസ്ഥാനത്തു നിലനിൽക്കുന്ന വികാരം തിരിച്ചറിഞ്ഞിട്ടുകൂടിയാണു പനീർസെൽവത്തിന്റെ കരുനീക്കം. കേന്ദ്രസർക്കാരിന്റെ പിന്തുണയും ഉറപ്പിച്ചു. ഭൂരിപക്ഷം എംഎൽഎമാർ തന്നെ പിന്തുണയ്ക്കുകയാണെങ്കിൽ രാജി പിൻവലിക്കാൻ തയാറാണെന്നു പനീർസെൽവം പറഞ്ഞതും കൃത്യമായ കണക്കുകൂട്ടലോടെയാണ്. ഫലത്തിൽ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാധ്യതകൾ പനീർസെൽവം തുറന്നിടുന്നുണ്ട്. പനീർസെൽവത്തിന്റെ വെളിപ്പെടുത്തൽ അണ്ണാ ഡിഎംകെയ്ക്കുള്ളിലെ ഭിന്നത രൂക്ഷമാക്കുമെന്ന് ഉറപ്പ്. ശശികലയോടു വിയോജിപ്പുള്ള വലിയൊരു വിഭാഗം പനീർസെൽവത്തെ പിന്തുണയ്ക്കുമെന്നുമാണു സൂചന.
വ്യക്തിപരമായി ജയലളിതയോട് അടുപ്പമുള്ള നേതാക്കൾ പനീർസെൽവത്തെ പിന്തുണയ്ക്കാനാണു സാധ്യത. അണികളെ സംബന്ധിച്ചിടത്തോളവും ജയലളിതയാണ് ഇപ്പോഴും പാർട്ടിയുടെ നെടുംതൂൺ. ജയലളിതയുടെ സ്മാരകത്തിൽ 40 മിനിറ്റോളം ധ്യാനത്തിലിരുന്നശേഷം പനീർസെൽവം നടത്തിയ വെളിപ്പെടുത്തലിൽ അവർക്കു വിശ്വാസ്യതയേറും. അതുകൊണ്ടുതന്നെ അണികളുടെ പിന്തുണയും പനീർസെൽവത്തിനു ലഭിക്കാനുള്ള സാധ്യതയേറെയാണ്. നേതാക്കൾ ശശികലയ്ക്കൊപ്പം നിൽക്കുകയും പാർട്ടി പനീർസെൽവത്തിനൊപ്പം നിൽക്കുകയും ചെയ്യുന്ന സാഹചര്യം രൂപപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.