കന്നുകാലികളുടെ കശാപ്പ് തടയാൻ അരയും തലയും മുറുക്കിയിറങ്ങിയ ഭരണകുടമുള്ള രാജ്യത്ത് നരനായാട്ട് തുടരുകയാണ്. വിമർശനങ്ങൾക്കും വിയോജിപ്പുകൾക്കും വെടിയുണ്ട കൊണ്ടാണ് മറുപടി. മഹാത്മാഗാന്ധിയുടെ ജീവനെടുത്ത തോക്ക് ഇപ്പോഴും ശബ്‌ദിച്ചുകൊണ്ടേയിരിക്കുന്നു.
ആശയങ്ങളെ ആയുധങ്ങൾകൊണ്ട് നേരിടുന്നതിന്റെ അനുഭവ പാഠങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോഴിതാ ഗൗരി ലങ്കേഷ്. മാധ്യമ സ്വാതന്ത്ര്യത്തിനും പുരോഗമന ആശയങ്ങൾക്കും വേണ്ടി ഉറച്ച നിലപാടെടുത്ത മാധ്യമ പ്രവർത്തക കന്നഡ വാരിക ഗൗരി ലങ്കേഷ് പത്രികയ് എഡിറ്റർ. ഇരുട്ടിന്റെ മറവിലെത്തിയ കൊലയാളികൾ ഏഴു തവണ വെടിയുയിർത്തു പോയിൻറ് ബ്ലാങ്കിൽ. തലയിലും നെഞ്ചിലുമായി പതിച്ചത് മൂന്ന് വെടിയുണ്ടകൾ. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശരീരത്തിലും കൂടിയാണ് ആ വെടിയുണ്ട പതിച്ചത്.
നരേന്ദ്ര ധബോൽക്കറിൻെറയും, ഗോവിന്ദ് പൻസാരയുടെയും, എംഎം കൽബുറഗിയുടെയും, ഗൗരി ലങ്കേഷിന്റേയും വധത്തിന് സാമ്യങ്ങൾ ഏറെയുണ്ട്. നാലുപേരുടെയും ശത്രുപക്ഷത്തു സംഘപരിവാർ ഉണ്ടെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സാമ്യം. അസഹിഷ്ണുതയുടെ രാഷ്ട്രീയം രാജ്യത്ത് ശക്തമാകുകയാണ്.
അസഹിഷ്ണുതയുടെ പുതിയ ഇരയാണ് ഗൗരി ലങ്കേഷ്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഘാതകരെ കുറിച്ചു വ്യക്തമായ സൂചനകളില്ലാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. നുണകൾ കൊണ്ട് പ്രതിരോധം തീർക്കുന്നവരും ഗൗരി ലങ്കേഷിന്റെ മരണത്തിൽ ആനന്ദിക്കുന്നവരും അസഹിഷ്ണുതയുടെ രാഷ്ട്രീയം രാജ്യത്ത് ശക്തമാകുന്നതിന്റെ വ്യക്തമായ സൂചനകളാണ്. ഫെയ്സ്ബുക്കിൽ ആഹ്ലാദം പ്രകടിപ്പിച്ചു പോസ്റ്റ് ഇട്ട ഒരാളെ ബെംഗളൂരുവിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘപരിവാർ ബന്ധമുളള സംഘടനകളും വ്യകതികളും മാധ്യമപ്രവർത്തകരും നുണകഥകളും പ്രതിരോധവുമായി സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നതും ആശങ്കാജനകമാണ്.
എന്തുകൊണ്ടാണ് ഗൗരി ലങ്കേഷ് ക്രൂരമായ അന്ത്യത്തിന് ഇരയായത്. അസഹിഷ്ണുതയ്ക്കെതിരേ മാനുഷികതയുടെ നിർഭയമായ കവചം തീർത്തതിനോ? ദളിതരുടെ സുഹൃത്തായിരുന്ന, മാനവികതയ്ക്ക് വേണ്ടി നിലനിന്നിരുന്ന ഒരു സ്ത്രീയെ ആർക്കാണ് ഇത്രയധികം പേടി.