കന്നഡ പുരോഗമന സാഹിത്യകാരൻ പ്രഫ. എം.എം.കൽബുറഗി വെടിയേറ്റു മരിച്ച് രണ്ടു വർഷം പിന്നിടുമ്പോഴാണ് ഗൗരി ലങ്കേഷും സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കൽബുറഗി വധക്കേസുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ സജീവ പങ്കാളിയായിരുന്നു ഗൗരി ലങ്കേഷ്. 2015 ഓഗസ്റ്റ് 30നു രാവിലെ എട്ടുമണിയോടെ പ്രഫ.കൽബുറഗി ധാർവാഡിലെ സ്വന്തം വീടിനു മുന്നിൽ ബൈക്കിലെത്തിയ അജ്ഞാതരുടെ തോക്കിന് ഇരയാകുകയായിരുന്നു.
അപലപിച്ച് കോൺഗ്രസും സിപിഎമ്മും
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച് സിപിഎമ്മും കോൺഗ്രസും രംഗത്തെത്തി. കൊലയ്ക്കു പിന്നിലുള്ളവരെ എത്രയും വേഗം പിടികൂടണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. സത്യത്തെ ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി. അതേസമയം, കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ വീഴ്ചയാണ് കൊലയ്ക്കു കാരണമെന്ന് ബിജെപി ആരോപിച്ചു. അക്രമികളെ എത്രയും വേഗം പിടികൂടുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അറിയിച്ചു.
കൊലപാതകം ഞെട്ടിച്ചെന്ന് മുഖ്യമന്ത്രി പിണറായി
വർഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലക്കൊണ്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണ്ണാടകത്തിൽ പുരോഗമന - മത നിരപേക്ഷ ചിന്തകൾ ശക്തി പ്രാപിക്കുന്ന ഘട്ടത്തിലാണ്, കലബുർഗിയെ കൊന്ന രീതിയിൽ ഗൗരി ലങ്കേഷിന്റെയും ജീവനെടുത്തതെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കൊലയാളികളെയും അവരുടെ ഉദ്ദേശ്യത്തെയും ജനങ്ങൾക്കും നിയമത്തിനും മുന്നിൽ കൊണ്ടുവരാൻ കർണാടക സർക്കാരിന് എത്രയും വേഗം കഴിയും എന്ന് പ്രത്യാശിക്കുന്നു. മത നിരപേക്ഷതയിൽ അടിയുറച്ച് വിശ്വസിക്കുകയും നിർഭയം മാധ്യമ പ്രവർത്തനം നടത്തുകയും ചെയ്ത ഗൗരി ലങ്കേഷിന്റെ വിയോഗത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.