യെമനിൽനിന്നു ദുബായിലേക്കു പോകുകയായിരുന്ന അൽ കൗഷർ എന്ന ഇന്ത്യൻ ചരക്കു കപ്പൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തു. പതിനൊന്നു മുംബൈ സ്വദേശികളാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പൽ തട്ടിയെടുത്ത സംഭവം കപ്പൽ ഉടമകളും അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.
ഏപ്രിൽ ഒന്നിന് യെമനിലെ അൽ മുക്കാല തുറമുഖത്തുനിന്നു ദുബായിലേക്കു പോകുകയായിരുന്ന കപ്പലാണ് കൊള്ളക്കാരുടെ പിടിയിലായത്. ആയുധധാരികളായ ഒരു സംഘം കടൽക്കൊള്ളക്കാർ കപ്പൽ ആക്രമിച്ചെന്ന വാർത്ത കപ്പലിന്റെ ക്യാപ്റ്റനാണ് ദുബായിലെ ഓഫിസിൽ അറിയിച്ചത്. കപ്പൽ ഉടമകൾ കടൽക്കൊള്ളക്കാരെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്.
ഏതാണ്ട് അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം സൊമാലിയൻ കടൽക്കൊള്ള വീണ്ടും രാജ്യാന്തരതലത്തിൽ ശ്രദ്ധയാകർഷിക്കുകയാണ്. ഇക്കഴിഞ്ഞ മാർച്ചിൽ ഒരു സൊമാലിയൻ മീൻപിടിത്ത ബോട്ട് കൊളളക്കാർ തട്ടിയെടുത്തിരുന്നു. ഇതുപയോഗിച്ചാണ് വൻ കപ്പലുകളെ ആക്രമിക്കുന്നത്. 2012 നും ശേഷം ആദ്യമായാണ് ചരക്കുകപ്പൽ തട്ടിയെടുക്കുന്നത്. കഴിഞ്ഞ മാസം ഒരു ഓയിൽ ടാങ്കറും കൊള്ളക്കാർ പിടിച്ചെടുത്തിരുന്നു.
രേഖകൾ പ്രകാരം 2011 ൽ മാത്രം 273 ആക്രമണങ്ങളാണ് സൊമാലിയൻ കടൽക്കൊള്ളക്കാർ നടത്തിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ നാവികസേനകൾ മേഖലയിൽ സാന്നിധ്യം ശക്തമാക്കിയതിനെ തുടർന്ന് കൊള്ളക്കാരുടെ ആക്രമണം കുറഞ്ഞിരുന്നു.