വഡോദര റെയിൽവെ സ്റ്റേഷനിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ കാണാനെത്തിയ ജനക്കൂട്ടം സൃഷ്ടിച്ച തിക്കിലും തിരക്കിലും ഒരാൾ മരിച്ചു. രണ്ടു പൊലീസുകാർക്കു പരുക്കേറ്റു. പ്രാദേശിക രാഷ്ട്രീയ പ്രവർത്തകനായ ഫർഹീദ് ഖാൻ ഷേറാണി എന്നയാളാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
പുതിയ ചിത്രമായ ‘റയീസി’ന്റെ പ്രചരണാർത്ഥം ആഗസ്റ്റ് ക്രാന്തി രാജധാനി എക്സ്പ്രസിൽ മുംബൈയിൽനിന്ന് ന്യൂഡൽഹിയിലേക്കു പോകുമ്പോൾ വഡോദര സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോഴാണ് ആരാധകർ സൂപ്പർതാരത്തെ കാണാൻ തിക്കിത്തിരക്കിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും സൂപ്പർ താരവും യാത്രയുടെ വിശദാംശങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇതേത്തുടർന്ന് ഒട്ടേറെ ആരാധർ താരത്തെ കാണാൻ സ്റ്റേഷനിൽ തടിച്ചുകൂടിയിരുന്നു. ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാൻ, സഹോദരൻ യൂസഫ് പഠാൻ തുടങ്ങിയവരും ഷാരൂഖിനെ കാണാൻ സ്റ്റേഷനിലെത്തിയിരുന്നു.
തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് ട്രെയിൻ വഡോദര സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്‌ഫോമിലെത്തിയത്. 10 മിനിറ്റോളം നേരം ട്രെയിൻ ഇവിടെ നിർത്തിയിട്ടു. ഷാരൂഖ് വരുന്ന വിവരമറിഞ്ഞ് നൂറുകണക്കിന് ആരാധകർ സ്റ്റേഷനിൽ തടിച്ചുകൂടിയിരുന്നു. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയതും താരത്തെ കാണാനായി ആരാധകർ തിക്കിത്തിരക്കി. സ്റ്റേഷനിലെ തിരക്ക് കണക്കിലെടുത്ത് ലൗഡ് സ്പീക്കറിലൂടെ തന്റെ പുതിയ സിനിമ എല്ലാവരും കാണണമെന്ന് ട്രെയിനിലിരുന്നുതന്നെ താരം ആഹ്വാനം ചെയ്തു. എന്നാൽ, താരത്തെ കാണാൻ ട്രെയിനിന്റെ ജനാലയിൽ ഇടിച്ചും മറ്റുമായി ആരാധകർ ബഹളമുണ്ടാക്കിയതോടെ പൊലീസ് ചെറിയതോതിൽ ലാത്തിചാർജ് നടത്തി.
തുടർന്ന് ട്രെയിൻ സ്റ്റേഷനിൽനിന്നും എടുത്തതോടെ ആരാധകരും അതിനൊപ്പം ഓടി. പ്ലാറ്റ്ഫോമിൽ ഈ സമയത്തുണ്ടായ തിരക്കിൽ ചിലർ വീണുപോയി. അവരിലൊരാളാണ് തിക്കിലും തിരക്കിലും ശ്വാസം മുട്ടി മരിച്ചത്. ആരാധകരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു പൊലീസുകാർക്കും പരുക്കേറ്റു.