തലസ്ഥാന റോഡുകളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെ നിരീക്ഷിക്കുന്നു. ജൂലായ് , ഓഗസ്റ്റ് മാസങ്ങളില്‍ നടത്തിയ നിരീക്ഷണത്തില്‍ 2394 നിയമലംഘനങ്ങലാണ് പൊലീസ് രേഖപ്പെടുത്തിയത്.
വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗുരുതരമായി പരുക്കേറ്റ് മരണം വരെ സംഭവിക്കാവുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ഒരുപരിധി വരെ സീറ്റ് ബെല്‍റ്റ് സഹായകമാണ്. സുരക്ഷിതയാത്രയ്ക്കുള്ള രക്ഷാവലയമാണ് സീറ്റ് ബെല്‍റ്റ്. അതുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം യാത്രക്കാര്‍ കൂടി സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് നിര്‍ദേശിച്ചതെന്നു അധികൃതര്‍ വ്യക്തമാക്കി.
മുന്‍ സീറ്റിലെ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ വാഹനാപകട സമയത്ത് മരണ തോത് 40 മുതല്‍ 50ശതമാനം വരെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നു അധികൃതര്‍ വ്യക്തമാക്കി. പിന്‍ സീറ്റിലുള്ളവര്‍ കൂടി സീറ്റ് ബെല്‍റ്റ് ധരിക്കുന്നതു മൂലം മരണ സംഖ്യ 25 ശതമാനം മുതല്‍ 75ശതമാനം വരെ കുറയ്ക്കാന്‍ ആകുമെന്നാണ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് മേധാവികളുടെ വിലയിരുത്തല്‍. വാഹനാപകടങ്ങളില്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നത് തടഞ്ഞു, ഡ്രൈവര്‍മാരുടെ ജീവന്‍ രക്ഷിച്ചത് സീറ്റ് ബെല്‍റ്റ് ആയിരുന്നൂവെന്നു മുന്‍കാല അപകട റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ സൂചിപ്പിച്ചു.
നേരത്തെ ഡ്രൈവര്‍ സീറ്റ്ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കില്‍ ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് മാര്‍ക്കുമാണ് ഡ്രൈവര്‍ക്കുള്ള ശിക്ഷ. പരിഷ്കരിച്ച യു എ ഇ ട്രാഫിക് നിയമപ്രകാരം വാഹനത്തിലെ മുഴുവന്‍ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം. ഏതെങ്കിലും ഒരു യാത്രക്കാരന്‍ നിയമം ലംഘിച്ചാല്‍ ഡ്രൈവര്‍ക്ക് ഇതേ തുകയും ബ്ലാക്ക് മാര്‍ക്കും ശിക്ഷ ലഭിക്കും. ഒരു വാഹനത്തില്‍ പരിധിയില്‍ കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുന്നത് തടയാനും ഇതുവഴി സാധിക്കുമെന്നതാണ് പുതിയ് സീറ്റ് ബെല്‍റ്റ് നിയമത്തിന്‍റെ മറ്റൊരു നേട്ടം. മുന്നിലും പിന്നിലുമുള്ള സീറ്റിലെ യാത്രക്കാരില്‍ ആരെങ്കിലും സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ ഡ്രൈവര്‍ക്ക് ആയിരിക്കും പിഴ.
വാഹനങ്ങള്‍ കൂട്ടിയിടിക്കുമ്പോള്‍ ഡ്രൈവറും യാത്രക്കാരും പുറത്തേക്ക് തെറിക്കാതെ വാഹനത്തില്‍ തന്നെ ഉറപ്പിച്ചു ഇരുത്തന്നത് സീറ്റ് ബെല്‍റ്റ് ആണ്. വാഹനത്തിന്‍റെവേഗത്തിനു അനുസരിച്ച് അപകട സമയത്ത് യാത്രക്കാരുടെ മുന്നോട്ടുള്ള തള്ളലിന് ശക്തി കൂടും. സീറ്റ് ബെല്‍റ്റ് ധരിക്കാത്തൊരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയാകും ഇതിന്‍റെ ഫലം. സഹയാത്രക്കാര്‍ കൂടി സീറ്റ് ബെല്‍റ്റില്‍ ഉറപ്പിക്കപ്പെടുന്നതോടെ സുരക്ഷയാണ് ഉറപ്പാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു.