അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് മലയാളികളടക്കം എട്ട് ഇന്ത്യക്കാർക്ക് ഒരു കോടി 75 ലക്ഷം(പത്ത് ലക്ഷം ദിർഹം) വീതം സമ്മാനം. അഭയകുമാർ വെണ്ണാറത്തിൽ കൃഷ്ണൻ, സുന്ദരൻ നാലാം കണ്ടത്തിൽ, ഷറഫുദ്ദീൻ തറക്കവീട്ടിൽ സൈനുദ്ദീൻ എന്നിവരാണ് ഭാഗ്യവാന്മാരായ മലയാളികൾ. ബാക്കി ആറ് പേരും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഒരു ഫിലിപ്പിനോയ്ക്കും കനേഡിയനും ഇതേ സമ്മാനം ലഭിച്ചു. പത്തുപേരിൽ രണ്ട് പേർ വനിതകളാണ്.
ഇന്ന്(വ്യാഴം) നടന്ന ബിഗ് 10 മില്ലെനിയർ നറുക്കെടുപ്പിലാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. വിജയികളായ മലയാളികളടക്കമുള്ള ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതൽ വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. വിവാഹമോചിതയും മൂന്ന് കുട്ടികളുടെ മാതാവുമാണ് സമ്മാനം നേടിയ ഫിലിപ്പിനോ യുവതി ലൈലാനി ക്വിജാനോ ഡെൽ റൊസാരിയോ. കഴിഞ്ഞ 14 വർഷമായി യുഎഇ തലസ്ഥാനമായ അബുദാബിയിൽ ജീവിക്കുന്നു. കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരികളുമായി ചേർന്നായിരുന്നു സമ്മാന ടിക്കറ്റെടുത്തത്. തുക എല്ലാവർക്കും വീതിച്ച് നൽകുമെന്ന് അവർ പറഞ്ഞു.
കഴിഞ്ഞ മാസം നടന്ന നറുക്കെടുപ്പിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയ എറണാകുളം പെരുമ്പാവൂർ കുറുപ്പംപടി വേളൂർ സ്വദേശി മാനേക്കുടി മാത്യു വർക്കി(58)ക്ക് 12.2 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. കൂടാതെ ഇതിന് മുൻപ് നടന്ന നറുക്കെടുപ്പിൽ കോടിപതിയായവരിൽ കൂടുതലും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് നറുക്കെടുപ്പില്‍ 12 കോടി രൂപ സമ്മാനമായി ലഭിച്ചു. ഒാഗസ്റ്റിൽ കൃഷ്ണറാം രാജു തൊചിച്ചു എന്ന ആന്ധ്രപ്രദേശുകാരനായിരുന്നു ഭാഗ്യവാൻ. അതിന് മുൻപ് അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 1.8 കോടിയോളം രൂപ(10 ദശലക്ഷം ദിർഹം)യും സമ്മാനമായി ലഭിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളം നറുക്കെടുപ്പിലും മലയാളികളാണ് കൂടുതലും വിജയികളായിട്ടുള്ളത്.