ഒമാനിലേക്ക് വൻ തോതിൽ ഹെറോയിൻ ഇറക്കുമതി നടത്തുകയും വിതരണം ചെയ്യുകയും ചെയ്ത രണ്ട് വിദേശികളെ റോയൽ ഒമാൻ പോലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗവും കോസ്റ്റ് ഗാർഡും അറസ്റ്റ് ചെയ്തു. സംഭവത്തിൽ പബ്ലിക് പ്രൊസിക്യൂഷൻ വിചാരണാ നടപടികൾ ആരംഭിച്ചു. പള്ളികളിലെ മൂത്രപ്പുരയിൽ സൂക്ഷിക്കുന്ന ഹെറോയിൻ മരച്ചുവട്ടിലും മറ്റും സംഗമിച്ച് ആവശ്യക്കാരുമായി ഇടപാടു നടത്തുകയാണ് പ്രതികൾ ചെയ്തിരുന്നത്.
കടൽ വഴി രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നതിനിടെ പിടികൂടിയ വിദേശിയിൽ നിന്ന് കോസ്റ്റ് ഗാർഡ് വിഭാഗമാണ് ഹെറോയിൻ കണ്ടെത്തിയത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതോടെയാണ് പിന്നിൽ വലിയ ശൃംഖയുള്ളതായി പോലീസിന് വ്യക്തമായത്. കടൽ തീരത്ത് കാത്തിരുന്ന ഇടനിലക്കാരനെയും പോലീസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തു. ചെറു സംഘങ്ങൾക്ക് ചെറിയ പാക്കറ്റുകളിലാക്കിയാണ് മയക്ക് മരുന്ന് വിതരണം ചെയ്തിരുന്നത്.
പള്ളികളുടെ മൂത്രപ്പുരകളിലും ഇവയുടെ ചുറ്റു ഭാഗത്തും സൂക്ഷിക്കുന്ന മയക്കുമരുന്ന് ആളൊഴിഞ്ഞ സ്ഥലത്തെ മരച്ചുവട്ടിൽ ചെറുകിട ഇടപാടുകാർക്ക് കൈമാറ്റം ചെയ്യുകയാണ് ഇവരുടെ രീതിയെന്ന് പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി. പ്രതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മസ്‌കത്ത് പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കുന്നു.