സൗദിയിലെ വടക്കൻ പ്രവിശ്യയിൽ ഈജിപ്ത് അതിർത്തി പ്രദേശമായ ഹഖലിൽ വാഹനാപകടത്തിൽ കർണാടക സ്വദേശികളായ ഒരു കടുംബത്തിലെ മൂന്നുപേർ മരിച്ചു. ആറു പേർക്ക് പരുക്കേറ്റു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ സൽമാറ സ്വദേശികളായ അഡ്വ.വസീർ അഹമ്മദ് (31) , അദ്ദേഹത്തിൻറെ എട്ടുമാസം പ്രായമായ മകൻ നിഹാൻ , വസീർ അഹമ്മദിന്റെ സഹോദരി ഖമറുന്നിസ(35) എന്നിവരാണ് മരിച്ചത് .
വസീറിന്റെ സഹോദരീ ഭർത്താവ് ജബ്ബാറിനും ബന്ധുവായ ഷരീഫിനും മറ്റു നാലുപേർക്കുമാണ് പരുക്കേറ്റത്. മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനം കഴിഞ്ഞു മദായിൻ സാലിഹിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാൻ പോകുമ്പോഴായിരുന്നു അപകടം. തബൂക്കിൽ നിന്നു 200 കിലോമീറ്റര് അകലെ ഹഖലിൽ ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പൊട്ടി മറിയുകയായിരുന്നു .
മൃതദേഹങ്ങൾ ഹഖൽ ആശുപത്രി മോർച്ചറിയിലാണുള്ളത് . ഗുരുതര പരുക്കേറ്റ ജബ്ബാറിനെ തബൂക്ക് ആശുപത്രിയിലും നിസ്സാര പരുക്കേറ്റ മറ്റുള്ളവരെ ഹഖൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മരിച്ച അഡ്വ . വസീർ അഹമ്മദ് ജുബൈലിൽ ഒരു കമ്പനിയിലെ മാർക്കറ്റിങ് മാനേജരായിരുന്നു .