സിനിമയെക്കാൾ ജീവിതത്തിൽ പ്രാധാന്യം ഫൊട്ടോഗ്രഫിക്കാണെന്ന് ഫുട്ബോൾ താരം സി.കെ. വിനീത്. നടൻ മമ്മൂക്ക എന്നും ഒരു വികാരമാണ്. ചെറുപ്പം മുതലേ എന്റെ ആവേശമാണ് മമ്മൂക്ക. ഇന്നും അദ്ദേഹത്തെ കണ്ടാൽ എന്റെ കൈകാലുകൾ വിറയ്ക്കും. ആദ്യമായി കാണുന്നത് ഐഎസ്എൽ രണ്ടാം സീസണിലാണ്. അന്ന് ഫയർമാൻ സിനിമയുടെ ലൊക്കേഷനിലായിരുന്നു അദ്ദേഹം. അപ്പോൾ സംസാരിക്കാനൊന്നും കഴിഞ്ഞില്ല. കഴിഞ്ഞ െഎഎസ്എല്ലിലാണ് ഞങ്ങൾ സംസാരിക്കുന്നത്. പിന്നീട് ഇടയ്ക്ക് വിളിക്കാറുണ്ട്. ആ ഒരു ബന്ധം ഇന്നും നിലനിർത്തുന്നുണ്ട‍്. അത്രയ്ക്ക് ഇഷ്ടമാണ് അദ്ദേഹത്തെ, ഫുട്ബോൾ താരം സികെ വിനീത് മനോരമ ന്യൂസ് നേരെ ചൊവ്വേയിൽ പറഞ്ഞു.
സംസ്ഥാനം ജോലി നല്‍കിയാല്‍ ആദ്യ പരിഗണന അതിനാകുമെന്ന് ഫുട്ബോള്‍ താരം സി.കെ.വിനീത് പറഞ്ഞു. തിരിച്ചുവിളിച്ചാല്‍ ഏജീസ് ഓഫീസിലേക്ക് മടങ്ങാന്‍ മടിയില്ല. പക്ഷെ, ഏറ്റുമുട്ടല്‍ കാരണം അവിടെ ചിലര്‍ക്കെങ്കിലും തന്നോട് വിരോധമുണ്ടാകാമെന്നും വിനീത് പറഞ്ഞു. ഹാജരില്ലെന്ന കാരണം പറഞ്ഞ് ഏജീസ് ഓഫീസില്‍ നിന്ന് കഴിഞ്ഞാഴ്ച വിനീതിനെ പിരിച്ചു വിട്ടിരുന്നു. ഏജീസ് ഓഫീസില്‍ നിന്ന് ശമ്പളം വാങ്ങിയിട്ടല്ല താന്‍ മറ്റ് ക്ലബ്ബുകള്‍ക്കായി കളിച്ചത്. അവിടെ ജോലി ചെയ്ത ആദ്യമാസം മാത്രമാണ് അവിടെ നിന്ന് ശമ്പളം പറ്റിയത്. കളിക്കാവുന്ന ടൂര്‍ണമെന്റുകള്‍ ഏജീസിനായി കളിച്ചിട്ടുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും വിനീത് പറയുന്നു.
കായിക താരങ്ങളോടുള്ള നയങ്ങളില്‍ സര്‍ക്കാരുകള്‍ മാറി ചിന്തിച്ചേ മതിയാകൂ. കളിക്കാരെ സംബന്ധിച്ച് ജോലി വലിയ സുരക്ഷിതത്വ ബോധമാണ് നല്‍കുന്നത്. ജോലിയുള്ളപ്പോള്‍ സമ്മര്‍ദങ്ങളില്ലാതെ കളിയില്‍ മാത്രം ശ്രദ്ധിക്കാനാകും. കളിക്കുന്ന കാലം കഴിഞ്ഞുള്ള ജീവിതം കളിക്കാരെ സംബന്ധിച്ച് വലിയ ആശങ്കയാണെന്നും വിനീത് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ ക്രിക്കറ്റിന് ലഭിക്കുന്ന അമിത പ്രധാന്യം, അച്ഛനുമായുള്ള ആത്മബന്ധം, ബ്ലാസ്റ്റേഴ്സിലെ അനുഭവ പാഠങ്ങള്‍, എന്നും ആവേശമായ മമ്മൂട്ടി, കണ്ണൂരെന്ന സ്വന്തം നാട് തുടങ്ങി വിവിധ വിഷയങ്ങളില്‍ വിനീത് മനസ്സ് തുറന്നു.