ആരാധകർക്കുമുന്നിൽ ആവേശകൊടുങ്കാറ്റായി പോപ് ഗായകൻ ജസ്റ്റിൻ ബീബർ. മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ അൻപതിനായിരത്തോളം കാണികൾക്കുമുന്നിലായിരുന്നു ബീബറിന്റെ ഇന്ത്യയിലെ ആദ്യത്തെ സംഗീതവിരുന്ന്. കാത്തിരുന്നവർക്ക് മുന്നിലേക്ക് ജസ്റ്റിൻ ബീബർ അവതരിച്ചു. ആരാധകരായ 'ബീലിബേർസ്' നിറഞ്ഞുകവിഞ്ഞ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പോപ്സംഗീതം അലയടിച്ചു. യുവതലമുറകളുടെ ഹരമായ, ബീബറിൻറെ കയ്യൊപ്പുള്ള സംഗീതം ഒന്നരമണിക്കൂർ നിർത്താതെ പെയ്തിറങ്ങി. " വേർ ആർയു നൗ, ആസ് ലോങ് ആസ് യു ലവ്മി, ബേബി, പർപസ്, വാട്ട് ഡു യു മീൻ" തുടങ്ങി പ്രസിദ്ധമായ ആൽബംഗാനങ്ങൾ ബീലിബേർസ് ഏറ്റുപാടി.
രാജ്യാന്തര സംഗീതയാത്രയുടെ ഭാഗമായാണ് ജസ്റ്റിൻ ബീബർ ഉൾപ്പെടുന്ന 120 അംഗ സംഗീതസംഘം മുബൈയിലുമെത്തിയത്. 2015ൽ പുറത്തിറങ്ങിയ 'പർപസ് ' എന്ന ആൽബത്തിൻറെ വിജയം ആഘോഷിക്കുന്നതിൻറെ ഭാഗമായാണ്, അതേ ആൽബത്തിൻറെ പേരിൽ വിവിധ രാജ്യങ്ങളിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നത്. ദുബായിലെ അവതരണത്തിന് ശേഷമാണ് സംഘം ഇന്ത്യയിലെത്തിയത്. രാജ്യത്തിനകത്തും പുറത്തുംനിന്നുമായി അൻപതിനായിരത്തോളംപേര്‍ പരിപാടി ആസ്വദിക്കാനെത്തിയിരുന്നു. അടുത്ത നാല് ദിനങ്ങൾകൂടി ഇന്ത്യയിൽ തങ്ങുന്ന ബീബർ വിവിധനഗരങ്ങളില്‍ സന്ദർശനം നടത്തുന്നുണ്ട്.