ദലിത് എന്ന പ്രയോഗം നിരോധിക്കാൻ ഉത്തരവിട്ടിട്ടില്ലെന്ന് സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ കമ്മിഷൻ വ്യക്തമാക്കി. ദലിത് പ്രയോഗം നിരോധിച്ചതായ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ചെയർമാൻ റിട്ട. ജഡ്ജ് ഡോ. പി.എൻ. വിജയകുമാറിന്റെ വിശദീകരണം. 30 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗിൽ ബന്ധപ്പെട്ടവരുടെ വാദം കേട്ട ശേഷം അന്തിമ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ ആനുകൂല്യത്തിനർഹായവരുടെ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ ദലിത് വിദ്യാർഥികൾ എന്ന് പ്രയോഗിക്കരുതെന്നും സർക്കാർ ഇതു നിരോധിച്ചതാണെന്നും കാണിച്ച് ചില പ്രഫഷനൽ കോളേജ് വിദ്യാർഥികൾ കമ്മിഷനു പരാതി നൽകിയിട്ടുണ്ട്. ദേശീയ പട്ടികജാതി കമ്മിഷനാണ് 2007 നവംബർ അഞ്ചിന് ദലിത് പ്രയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഭരണഘടനയുടെ 141, 142 വകുപ്പുകൾ പ്രകാരം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സംരക്ഷിതവിഭാഗമായി കണക്കാക്കുന്നു.
വിദ്യാഭ്യാസ ആനുകൂല്യം പോലുള്ള സർക്കാർ ധനസഹായ പദ്ധതികളിൽ പട്ടികജാതി, പട്ടികവർഗം എന്നതിനു പകരമായി ദലിത് എന്ന് പ്രയോഗിക്കരുതെന്നും ഭരണഘടനയിൽ ഉപയോഗിച്ചിട്ടുള്ളതു പോലെ പ്രയോഗിക്കണമെന്നുമാണ് ദേശീയ കമ്മിഷൻ വ്യക്തമാക്കിയിട്ടുള്ളത്. ഭാഷാപ്രയോഗങ്ങളിൽ മാറ്റം വരുത്താൻ സംസ്ഥാന കമ്മിഷന് അധികാരമില്ലെന്നും ചെയർമാൻ വ്യക്തമാക്കി.
ദേശീയ പട്ടികജാതി കമ്മിഷൻ ഈ ഉത്തരവിറക്കുന്ന സമയത്ത് സംസ്ഥാന പട്ടികജാതി കമ്മിഷൻ രൂപീകരിച്ചിട്ടു പോലുമില്ല. ഭരണാഘടനാപരമായി പട്ടികജാതി പട്ടികവർഗം എന്നതിനു പകരമായി ദലിത് എന്നു പ്രയോഗിക്കരുതെന്നു മാത്രമേ ദേശീയ കമ്മിഷൻ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും ചെയർമാൻ വ്യക്തമാക്കി.