മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിൽ ഒരാള്‍ കസ്റ്റഡിയില്‍. ആന്ധ്രപ്രദേശ് സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ഗാന്ധി ബസാർ മുതൽ രാജരാജേശ്വരി നഗർ വരെ ഗൗരി ലങ്കേഷ് സ്ഥിരമായി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ പരമാവധി സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുകയും പരിശോധിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങളിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ടയാളോടു സാമ്യമുള്ളതിനാലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിനു അഞ്ചു ദിവസങ്ങൾക്കുശേഷമാണ് ഇയാളെ പിടികൂടുന്നത്.
ഗൗരി ലങ്കേഷിനെ ഇയാൾ നിരീക്ഷിക്കുന്നതായി ദൃശ്യങ്ങളിൽനിന്നു പൊലീസിനു സംശയം തോന്നിയിട്ടുണ്ട്. ഇയാൾക്കു കൊലപാതകത്തിലോ കൊലപാതക ആസൂത്രണത്തിലോ എന്തെങ്കിലും പങ്കുണ്ടോയെന്നതാണ് പൊലീസ് പരിശോധിക്കുന്നത്. ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്ന സമയത്ത്, ആ സ്ഥലത്തെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽനിന്ന് ഇയാളുടെ നമ്പറിന്റെ സാന്നിധ്യം പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
Advertisement