മുരുകന്റെ മരണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. വെന്റിലേറ്ററുകള്‍ ഒഴിവില്ലായിരുന്നു. ആംബു ബാഗ് ഉപയോഗിച്ച് ചികില്‍സ നല്‍കാമെന്ന് അറിയിച്ചെങ്കിലും കൂടെയുണ്ടായിരുന്നവര്‍ പ്രതികരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ആശുപത്രികളുടെ ചികില്‍സാ നിഷേധം മൂലം മുരുകന്‍ മരിക്കാനിടയായ പശ്ചാത്തലത്തില്‍ അത്യാഹിത വിഭാഗങ്ങളിലെ സൗകര്യങ്ങൾ പരിശോധിക്കൻ ആരോഗ്യവകുപ്പ് തയാറെടുക്കുകയാണ് . 24 മണിക്കൂറൂം അത്യാഹിത വിഭാഗമെന്ന് അവകാശപ്പെടുന്ന ആശുപത്രികളുടെ സൗകര്യങ്ങളെപ്പറ്റി ആരോഗ്യവകുപ്പിന് വ്യക്തതയില്ലെന്ന് കൊല്ലം ഡി.എം.ഒ പി.ആർ.ജയശങ്കർ മനോരമ ന്യൂസിനോട് പറഞ്ഞു. പല മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിലും ബോർഡിൽ മാത്രമാണ് അത്യാഹിതവിഭാഗമുള്ളത് എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.
മുരുകൻ ആദ്യം വിദഗ്ധ ചികിൽസ തേടിയെത്തിയ മെഡിട്രീന ആശുപത്രിയിൽ 24 മണിക്കൂറൂം എമർജൻസിയെന്ന് കവാടത്തിൽ തന്നെയുണ്ട്. ന്യൂറോ സർജനില്ലെന്ന കാരണത്താൽ ചികിൽസിച്ചില്ല. അസീസ്യ മെഡിക്കൽ കോളജിലും ഇതേകാരണത്താലാണ് ചികിൽസിക്കാതിരുന്നത്. എമർജൻസി ,ട്രോമകെയർ എന്നിവയുള്ള ആശുപത്രികളുടെ വീഴ്ചയാണിതെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ന്യൂറോ ,ഓർത്തോപീഡിക് ജനറൽ സർജൻമാരും അനസ്തേഷ്യ ഡോക്ടറും 24മണിക്കൂറും കാണമെന്നാണ് അത്യാഹിത വിഭാഗത്തിന്റെ ചട്ടം. ഇതെല്ലാം ബോർഡിൽ മാത്രമാണെന്ന് കൊല്ലം ഡി.എം.ഒ. പി.ആർ.ജയശങ്കർ പറഞ്ഞു.
കൊല്ലം നഗരത്തിലും ,കൊട്ടാരക്കര ,കരുനാഗപ്പള്ളി എന്നീ താലൂക്ക് ആശുപത്രികളിലും ട്രോമ കെയർ സ്ഥാപിക്കാൻ അഞ്ചു വർഷം മുൻപ് ആരോഗ്യവകുപ്പ് തീരുമാനിച്ചതാണ്. എന്നാൽ പ്രാരംഭ നടപടി പോലുമായിട്ടില്ല. മറ്റൊരു മുരുകന്റെ ജീവന് മാപ്പുപറയാതിരിക്കണമെങ്കിൽ സർക്കാർ ഇടപെടലുണ്ടായേ തീരു.