ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മരിച്ച കുട്ടികളുടെ എണ്ണം എഴുപത്തൊന്നായി. മസ്തിഷ്കജ്വരത്തിന് ചികില്‍സയിലായിരുന്ന പതിനൊന്നുകുട്ടികള്‍ ഇന്നലെയും ഇന്നുപുലര്‍ച്ചെയുമായി മരിച്ചു. കഴിഞ്ഞദിവസം ഓക്സിജന്‍ വിതരണം നിര്‍ത്തിയപ്പോഴും ഇവര്‍ ചികില്‍സയിലായിരുന്നു.
രാവിലെ കുരുന്നുകളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് നല്‍കാന്‍പോലും ബിആര്‍ഡി ആശുപത്രി തയാറായില്ല. ബൈക്കിലും ഓട്ടോറിക്ഷയിലും ജീപ്പിലുമാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്.
സംഭവത്തിൽ സർക്കാർ കള്ളം പറയുന്നുവെന്ന് കുട്ടികളുടെ ബന്ധുക്കൾ പരാതിപ്പെട്ടു. നവജാതശിശുക്കൾ അടക്കമുള്ള കുഞ്ഞുങ്ങൾ മരിച്ചത് ഒാക്സിജൻ വിതരണം തടസ്സപ്പെട്ടതുകൊണ്ടല്ലെന്ന സർക്കാർ നിലപാട് തെറ്റാണെന്ന് അവർ ആരോപിച്ചു. അഞ്ചു ദിവസത്തിനിടെ രണ്ടു തവണയായി ദീർഘനേരം ഓക്സിജൻ വിതരണം മുടങ്ങിയതായി കുട്ടികളുടെ ബന്ധുക്കൾ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.