രാജ്യസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തുന്നതിൽ സി പി എം ബംഗാൾ ഘടകം ബോധപൂർവം വീഴ്ച വരുത്തിയതായി സംശയം. ഇടതു മുന്നണി സ്ഥാനാർഥി ബികാഷ് ഭട്ടാചാര്യയുടെ നാമനിർദേശ പത്രിക തള്ളിയതിനെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ സി പി എം കേന്ദ്ര നേതൃത്വം നിയോഗിക്കും. വിവരങ്ങൾ കൃത്യ സമയത്ത് സമർപ്പിക്കാത്തതിനാലാണ് ബികാഷ് ഭട്ടാചാര്യയുടെ പത്രിക തള്ളിയത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ രാജ്യസഭയിലേക്ക് വീണ്ടും മൽസരിപ്പിക്കണമെന്ന് ബംഗാൾ ഘടകം ആവശ്യപ്പെട്ടിരുന്നെങ്കിലും പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ഇത് തള്ളിയിരുന്നു. പൊതു സമ്മതനായ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തണമെന്ന കേന്ദ്ര കമ്മിറ്റി നിർദേശം ബംഗാൾ ഘടകം നടപ്പാക്കിയുമില്ല. സി പി എമ്മും കോൺഗ്രസും രാജ്യസഭ തിരഞ്ഞെടുപ്പിൽ പ്രത്യേകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇടത് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തളളിയ സാഹചര്യത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ സി പി എം എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണ്ണായകമാണ്.
Advertisement