പനിപടർന്ന് പിടിക്കുമ്പോൾ കോഴിക്കോട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. നിലവിൽ ഉള്ള ഒഴിവുകൾ നികത്താത്തതും, ഡ്യൂട്ടിയിൽ ഉള്ളവർ അവധിയെടുക്കുന്നതുമാണ് പ്രശ്നം രൂക്ഷമാക്കുന്നത്. പകർച്ചപ്പനി പതിനെട്ട് ജീവനെടുത്ത കോഴിക്കോട് ജില്ലയിൽ പ്രഥമിക ആരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെ 93 സർക്കാർ ആശുപത്രികളാണുള്ളത്.
സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ഈ ആശുപത്രികളിൽ ഡോക്ടർമാരുടെ ക്ഷാമമാണ് പ്രധാനപ്രശ്നം. പനി പിടിമുറുക്കിയ കൂരാച്ചുണ്ടിലെ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ സർക്കാർ കണക്കിൽ മൂന്ന് ഡോക്ടർമാരുണ്ട്. ഒരാൾ പ്രസവാവധിയിലാണ്, ബാക്കിയുള്ള രണ്ടുപേരിൽ ഒരാൾ മെഡിക്കൽ ക്യാംപുകൾക്കായി പോകും. മിക്ക ദിവസങ്ങളിലും ഒരു ഡോക്ടർ മാത്രം. കൊടുവള്ളി സി.എച്ച്.സിയിൽ കണക്കിലുള്ളത് എൻ.അർ.എച്ച്.എം ഡോക്ടറുൾപ്പെടെ നാലുപേർ. ഇവിടേയും ഒരാൾ പ്രസവാവധിയിൽ. ഒരു ഡോക്ടർ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാൻ പുറത്ത് പോയാൽ രണ്ടുപേരുടെ സേവനമാണ് ഈ പനിക്കാലത്ത് രോഗികൾക്ക് ലഭിക്കുക.
ജില്ലയിലെ മലയോര, ഗ്രാമീണ മേഖലകളിലെ മിക്ക സർക്കാർ ആശുപത്രിയിലേയും അവസ്ഥയിതാണ്. ജില്ലാ, താലൂക്ക് ആശുപത്രികളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. മിക്ക ദിവസങ്ങളിലും ഒ.പിയിൽ പരമാവധി അഞ്ച് ഡോക്ടർമാരേ ഉണ്ടാകൂ. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ മാത്രമല്ല സ്റ്റാഫ് നേഴ്സ് അടക്കമുള്ളവരുടെ കുറവും രോഗികളെ വലക്കുന്നു.