ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനുമെതിരെ നിരന്തരം കടുത്ത അഴിമതി ആരോപണങ്ങളുന്നയിക്കുന്ന മുൻമന്ത്രി കപിൽ മിശ്രയ്ക്കു നിയമസഭയിൽ മർദനം. പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട കപിൽ മിശ്രയെ ആം ആദ്മി എംഎൽഎമാരാണ് കൂട്ടംചേർന്നു മർദിച്ചത്.
ചരക്കുസേവന നികുതിയെപ്പറ്റി ചർച്ചചെയ്യാനായി ഒരു ദിവസത്തേക്കു പ്രത്യേകം വിളിച്ചുചേർത്ത സഭയിലാണു നാടകീയ രംഗങ്ങളുണ്ടായത്. കേജ്‍രിവാളിനെതിരെ കപിൽ മിശ്രയുടെ മുദ്രാവാക്യം വിളിയെത്തുടർന്നു സഭ ഏറെനേരം തടസ്സപ്പെട്ടു. ബഹളം തുടർന്ന മിശ്രയോടു സഭ വിട്ടുപോകാൻ സ്പീക്കർ രാം നിവാസ് ഗോയൽ ആവശ്യപ്പെട്ടു. അനുസരിക്കാതിരുന്ന മിശ്രയെ തൊട്ടടുത്ത നിമിഷം എഎപി എംഎൽഎമാർ കൂട്ടമായെത്തി മർദിക്കുകയായിരുന്നു.
നിയമസഭയിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട തനിക്ക് അനുമതി നൽകിയില്ലെന്നും ഗുണ്ടകളെക്കണ്ടു താൻ പേടിക്കില്ലെന്നും പുറത്തുവച്ച് കപിൽ മിശ്ര മാധ്യമങ്ങളോടു പറഞ്ഞു. സഭയിൽ അക്രമം അരങ്ങേറുമ്പോൾ മുഖ്യമന്ത്രി കേജ്‍രിവാൾ എല്ലാം കണ്ടു ചിരിച്ചിരിക്കുകയായിരുന്നു. തന്നെ മർദിക്കുന്ന സമയത്ത് സഭയ്ക്കുള്ളിലെ കാമറകൾ ഓഫ് ചെയ്തിരുന്നെന്നും മിശ്ര ആരോപിച്ചു.
ആശുപത്രികളിലേക്കുള്ള മരുന്നുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നാണ് മിശ്രയുടെ പുതിയ ആരോപണം. മരുന്നുകൾ വാങ്ങുന്നുണ്ടായിരുന്നെങ്കിലും അവയൊന്നും ആശുപത്രികളിലെത്തിയിട്ടില്ല. ആംബുലൻസുകൾക്ക് അധികപണം നൽകിയിട്ടുണ്ട്. ഇവയൊന്നും കൂടാതെ സ്ഥലം മാറ്റങ്ങളിലും നിയമനങ്ങളിലും പലവിധത്തിലുമുള്ള അഴിമതികൾ നടത്തിയിട്ടുണ്ടെന്നും കേജ്‌രിവാളിനും സത്യേന്ദ്ര ജെയിനുമെതിരെ മിശ്ര ആരോപിച്ചു.
സർക്കാർ ആശുപത്രികൾക്കായി 300 കോടിയുടെ മരുന്നുകളാണ് വാങ്ങിയത്. അനാവശ്യമായി വാങ്ങിയ ഈ മരുന്നുകൾ സൂക്ഷിക്കുന്നതിന് മൂന്നു ഗോഡൗണുകളും നിർമിച്ചു. മരുന്നുകൾ അവിടെക്കിടന്ന് നശിച്ചുപോകുകയാണെന്നും മിശ്ര ആരോപിച്ചിരുന്നു. 23 ലക്ഷം രൂപ വീതം വിലവരുന്ന 100 ആംബുലൻസുകളാണ് ഡൽഹി സർക്കാർ വാങ്ങിയത്. എട്ടു ലക്ഷം രൂപയ്ക്കാണ് സർക്കാരിന് ടാറ്റാ കമ്പനി ഇവ കൈമാറിയത്. കൂടാതെ ഓരോന്നിനും 2.5 ലക്ഷം രൂപ അധികമായും നൽകിയിട്ടുണ്ടെന്നും മിശ്ര പറഞ്ഞു.
ജലവകുപ്പ് മന്ത്രിയായിരുന്ന കപിൽ മിശ്രയെ ഏതാനും ആഴ്ചകൾക്കു മുൻപാണ് സ്ഥാനത്തുനിന്ന് നീക്കിയത്. ഇതിനു പിന്നാലെയാണു സർക്കാരിനും കേജ്‌രിവാളിനുമെതിരായി ഒട്ടേറെ അഴിമതി ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.