ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മോഷണം പോയ കാര്‍ ഡൽഹിക്കു സമീപം ഗാസിയാബാദില്‍ നിന്ന് കണ്ടെത്തി. ഡൽഹി സെക്രട്ടേറിയറ്റിനു മുൻപിൽ നിന്നും കാണാതായ കാർ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല.
അരവിന്ദ് കേജ്രിവാളിന്റെ നീല കാർ വ്യാഴാഴ്ചയാണ് ഡല്‍ഹി സെക്രട്ടറിയേറ്റിനു മുന്നില്‍ നിന്ന് മോഷണം പോയത്. പുലര്‍ച്ചെ ഒരു മണി വരെ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് തന്നെയുണ്ടായിരുന്നതായും അതിന് ശേഷമാണ് മോഷണം പോയതെന്നും പൊലീസ് പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ കാര്‍ മോഷണം പോയത് ഡല്‍ഹിയിലെ ക്രമസമാധാനം സംബന്ധിച്ച് വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരുന്നു. തന്റെ കാര്‍ മോഷ്ടിക്കപ്പെട്ടതിനെ തുടര്‍ന്ന് കേജ്രിവാൾ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലിന് കത്തെഴുതിയിരുന്നു. രാജ്യ തലസ്ഥാനത്ത് ക്രമസമാധാനനില വഷളായതിന്റെ സൂചനയാണ് തന്റെ കാര്‍ മോഷണം പോയതെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
സെക്രട്ടറിയേറ്റിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മുഖ്യമന്ത്രിയുടെ കാര്‍ മോഷണം പോകുകയാണെങ്കില്‍ സാധാരണ ജനങ്ങള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം കത്തില്‍ ചോദിച്ചിരുന്നു. സംഭവസ്ഥലത്തെ സി സി ടി വി ക്യാമറയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന. എന്നാൽ ഇവരെ പിടികൂടാൻ ഡൽഹി പൊലീസിനായില്ല. ഇന്ന് രാവിലെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായി യു.പി പൊലീസ് ഡൽഹി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
2014ല്‍ ഡല്‍ഹി പൊലീസിനെതിരായ പ്രക്ഷോഭ പരിപാടികളില്‍ കേജ്‌രിവാളിന്റെ മിനി ഓഫീസ് ആയിരുന്നു അദ്ദേഹത്തിന്റെ കാര്‍. വിഐപി സംസ്‌കാരത്തോടുള്ള പോരാട്ടത്തിന്റെ പ്രതീകമായാണ് ഈ കാറിനെ ആം ആദ്മി പാർട്ടി വിശേഷിപ്പിച്ചിരുന്നത്. ഹരിയാനയിലെ ആം ആദ്മി പാർട്ടി നേതാവായ നവീൻ ജയ്ഹിന്ദാണ് ഇപ്പോൾ ഈ കാർ ഉപയോഗിക്കുന്നത്. കാർ കണ്ടെത്തി നൽകുന്നവർക്ക് തക്ക പ്രതിഫലം നൽകമെന്ന് നവീൻ പ്രഖ്യാപിച്ചിരുന്നു.