മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കാർ മോഷണം പോയി. ഡൽഹി സെക്രട്ടേറിയറ്റിനു പുറത്ത് നിർത്തിയിട്ടിരുന്ന വാഗൺ ആർ കാറാണ് മോഷ്ടിക്കപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.
2015ലെ നിയമസഭാ തിരഞ്ഞെടുപ്പു മുതൽ കേജ്‌രിവാൾ ഉപയോഗിച്ചിരുന്നത് ഈ നീലക്കാറായിരുന്നു. എന്നാൽ പിന്നീട് മുഖ്യമന്ത്രിയുടെ വാഹനം ഇന്നോവയിലേക്ക് മാറിയപ്പോൾ ആം ആദ്മി പാർട്ടിയുടെ പല ആവശ്യങ്ങൾക്കുമായിരുന്നു വാഗൺ ആർ ഉപയോഗിച്ചിരുന്നത്. സോഫ്റ്റ്‌വെയർ എൻജിനീയറായ കുന്ദർ ശർമ 2013 ജനുവരിയിൽ കേജ്‌രിവാളിന് സമ്മാനിച്ചതാണ് ഈ കാർ.
എന്നാൽ എഎപിയുടെ ‘തനിനിറം’ മനസിലായ സാഹചര്യത്തിൽ കാർ തനിക്ക് തിരിച്ചു തരണമെന്ന് കുന്ദൻ ശർമ 2015ൽ ട്വീറ്റ് ചെയ്തിരുന്നു. ആം ആദ്‌മി പാർട്ടിയിലെ ആഭ്യന്തര കലഹങ്ങളിൽ മനംമടുത്താണു സംഭാവന തിരികെ ചോദിക്കുന്നതെന്നും കുന്ദൻ ട്വിറ്ററിൽ കുറിച്ചു.
2013-ലെ തിരഞ്ഞെടുപ്പു കാലത്താണു കേജ്‌രിവാളിന്റെ കാർ വിഐപിയായി മാറിയത്. പ്രചാരണകാലത്തും പിന്നീടു മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹത്തിന്റെ സഞ്ചാരം ഈ കാറിലായിരുന്നു.
2014ൽ സംസ്‌ഥാന മന്ത്രിസഭാ യോഗത്തിനും കാർ വേദിയായി. ആഭ്യന്തര മന്ത്രാലയത്തിനെതിരെ റയിൽ ഭവനിനു മുന്നിൽ കേജ്‌രിവാൾ സമരം നടത്തിയപ്പോഴായിരുന്നു ഇത്. പാർലമെന്റ് തിരഞ്ഞെടുപ്പു കാലത്തു ഹരിയാന റോഥകിലെ സ്‌ഥാനാർഥി നവീൻ ജയ്‌ഹിന്ദിന്റെ പ്രചാരണത്തിനും കാർ ഇതു വിട്ടുനൽകി.
രണ്ടാംതവണ മുഖ്യമന്ത്രിയായ ശേഷം ഇന്നോവ കാറാണ് ഔദ്യോഗിക യാത്രകൾക്കായി കേജ്‌രിവാൾ ഉപയോഗിക്കുന്നത്. വാഗൺ ആർ എഎപിയുടെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിനിടെ ആണ് മോഷണം പോയത്.