സംസ്ഥാനത്ത് ഡങ്കിപ്പനി ബാധിതരുടെ എണ്ണം കുറഞ്ഞുവെന്ന്് ആരോഗ്യ വകുപ്പ് പറയുമ്പോഴും 107 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഡെങ്കിപ്പനി സംശയിച്ച് ഇന്നലെ ചികിൽസ തേടിയത് 528 പേരാണ്. എച്ച് വൺ എൻ വൺ ബാധിച്ച് കണ്ണൂരിൽ ഒരാൾ മരിച്ചു.
നൂറ്റിഏഴുപേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചതിൽ 57 കേസും തിരുവനന്തപുരം ജില്ലയിലാണ്. ഇന്നലെ മാത്രം ഡങ്കിപ്പനി സംശയിച്ച് 528 പേർ ചികിൽസ തേടി.
ഈ മാസം ഇതുവരെ 1766 പേർക്കു ഡെങ്കിപ്പനി സ്ഥീരീകരിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. കണ്ണൂരിൽ ഒരാൾ എച്ച് വൺ എൻ വൺ ബാധിച്ച് മരിച്ചു. ഇതോടെ എച്ച് വൺ എൻ വൺ മരണസംഖ്യ 41 ആയി ഉയർന്നു. മൂന്നു പേർക്കു മലേറിയയും ഒൻപതു പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പനി ബാധിച്ച് ഏററവും കൂടുതൽ പേർ ചികിൽസ തേടിയതും തിരുവനന്തപുരം ജില്ലയിലാണ്. 1831 പേർ. മെഡിക്കൽ കോളേജിൽ പനി ക്ളിനിക്കും വാർഡും തുറന്നു. ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് എട്ടു മണിവരെയാണ് ക്ളിനിക്കിന്റെ പ്രവർത്തനം. 22ാം വാർഡ് പനി വാർഡാക്കി മാറ്റി.
മെഡിക്കൽ കോളേജിൽ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളുമടക്കം പത്തു പേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു.നഗരസഭാ പരിധിയിൽ കൊതുകു നശീകരണ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്.