ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ തിരുവാഭരണങ്ങൾ കണ്ടെത്തി. ക്ഷേത്രത്തിലെ രണ്ടു കാണിക്ക വഞ്ചി എണ്ണുമ്പോൾ അതിനുള്ളിൽ നിന്നാണു ലഭിച്ചത്. കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു തിരുവാഭരണങ്ങൾ. കഴിഞ്ഞ മാസമായിരുന്നു ദേവനു ചാർത്തുന്ന തിരുവാഭരണം നഷ്ടപ്പെട്ടത്. തിരുവാഭരണം നഷ്ടപ്പെട്ട ശേഷം രണ്ടു വട്ടം ഭണ്ഡാരം തുറന്നിരുന്നു. എന്നാൽ അപ്പോഴൊന്നും ആഭരണങ്ങൾ ഇതിൽ ഉണ്ടായിരുന്നില്ല. ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്നാണ് പ്രധാന മാല ലഭിച്ചത്. ഗണപതി നടയിലെ ഭണ്ഡാരത്തിൽ നിന്നാണ് പതക്കം ലഭിച്ചത്. രണ്ടു ആഭരണങ്ങൾക്കും ചെറിയ കേടു പാടുകളുണ്ട്.
അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളായ ആറാട്ട്, കളഭം, വിഷുപൂജ തുടങ്ങിയ ദിവസങ്ങളിൽ മാത്രമാണു തിരുവാഭരണം പുറത്തെടുക്കാറുള്ളത്. സംഭവത്തിൽ അന്വേഷണം നടത്താൻ ദേവസ്വം വിജിലൻസിനു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ നിർദേശം നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തിരുവാഭരണം കണ്ടുകിട്ടിയത്. തിരുവാഭരണത്തിലെ മൂന്നു മാലകളിൽ രണ്ടാം നിര മാലയും പതക്കവുമാണു അന്ന് നഷ്ടപ്പെട്ടത്. ചെമ്പകശേരി രാജാവിന്റെ കാലത്താണ് അമൂല്യമായ ആഭരണം ക്ഷേത്രത്തിൽ സമർപ്പിച്ചത്. എട്ടു തോല 18.5 പണമിട ഏകദേശം 98 ഗ്രാം (12 പവൻ) തൂക്കമുണ്ട് തിരുവാഭവരണത്തിന്.
അമ്പലത്തിലെ സ്ട്രോങ് റൂമിലാണു തിരുവാഭരണം സൂക്ഷിക്കുന്നത്. ഉത്സവം, വിഷു, പ്രതിഷ്ഠാദിനം, അഷ്ടമിരോഹിണി എന്നീ വിശേഷ ദിവസങ്ങളിൽ മാത്രമാണു തിരുവാഭരണം ധരിപ്പിക്കുന്നത്. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറാണ് ഇവ മേൽശാന്തിക്കു കൈമാറുന്നത്. കഴിഞ്ഞ ഉത്സവത്തിനു നൽകുകയും തിരികെ വാങ്ങുകയും ചെയ്തിരുന്നു. പിന്നീടു വിഷുവിനും ചാർത്താൻ നൽകിയിരുന്നു. പക്ഷേ ചാർത്തിയില്ല. ഇതിൽ സംശയം തോന്നി അന്വേഷണം നടത്തിയപ്പോഴാണു തിരുവാഭരണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തിരുവാഭരണത്തിൽനിന്നു വിലയേറിയ പതക്കം നഷ്ടപ്പെട്ടിട്ടും ഇതു പുറത്തറിയിക്കാതെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു ദേവസ്വം അധികൃതർ.