ഭാര്യയെ മൊഴിചൊല്ലിയ നടപടിക്ക് നിയമസാധുത നൽകണമെന്ന ഭർത്താവിന്റെ അപേക്ഷ കോടിത തളളി. മുസ്‌ലിംവ്യക്‌തി നിയമപ്രകാരം മതിയായ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മലപ്പുറം കുടുംബകോടതി തളളിയത്. വ്യക്‌തമായ കാരണമില്ലാതെ തലാഖ് (വിവാഹമോചനം) അനുവദിക്കാനാവില്ലെന്നും ദമ്പതികൾക്കിടയിൽ ബന്ധുക്കൾ ഇടപെട്ട് അനുരഞ്ജനത്തിനു ശ്രമം നടന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2012ൽ മൊഴി ചൊല്ലിയ ശേഷം ഭാര്യക്ക് ജീവനാംശം നൽകുന്നുണ്ടെന്നും അതിനാൽ മൊഴി ചൊല്ലിയതിനു നിയമസാധുത നൽകണമെന്നും ആവശ്യപ്പെട്ട് അരീക്കോട് സ്വദേശിയാണ് കോടതിയെ സമീപിച്ചത്. മലപ്പുറം മുതുവല്ലൂർ സ്വദേശിയായ ഭാര്യയുടെ മഹല്ല് കമ്മിറ്റിക്ക് അയച്ച തലാഖ് കത്തിന്റെ പകർപ്പ് കോടതിയിൽ ഹാജരാക്കി. മധ്യസ്ഥശ്രമം നടന്നിരുന്നെന്ന് അതിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഭർത്താവിന്റെയും ഭാര്യയുടെയും മുതിർന്ന രണ്ട് ബന്ധുക്കളുടെ സാന്നിധ്യത്തിൽ മധ്യസ്‌ഥശ്രമം നടത്തിയിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. അനുരഞ്ജനശ്രമങ്ങൾ സംബന്ധിച്ച കോടതിയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിയാത്തതു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. 2002ൽ ഉത്തർപ്രദേശ് സ്വദേശി ഷെമി ആരാ നൽകിയ കേസിലെ സുപ്രീംകോടതിവിധി കോടതി ചൂണ്ടിക്കാട്ടി.