സംസ്ഥാനത്ത് കറൻസി ക്ഷാമം രൂക്ഷമായി തുടരുന്നു. നോട്ടുക്ഷാമം മൂലം ട്രഷറികളുടെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു. 122 കോടിരൂപ ചോദിച്ചപ്പോൾ 52 കോടിരൂപയുടെ കറൻസി മാത്രമാണ് ട്രഷറികൾക്ക് ലഭിച്ചത്. മിക്ക എടിഎമ്മുകളിലും നോട്ട് കിട്ടാനില്ല. 42 ട്രഷറികൾക്ക് ഇന്ന് ബാങ്കുകളിൽ നിന്ന് ഒരു രൂപ പോലും ലഭിച്ചില്ല. നോട്ടുക്ഷാമം മൂലം പെൻഷൻകാർക്ക് അക്കൗണ്ടിലുള്ള പണം മാറിയെടുക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. പെൻഷൻ കിട്ടുന്നതിന് ട്രഷറിയിൽ എത്തിയ പലരും നിരാശരായി മടങ്ങി. സഹകരണസംഘങ്ങളും ബാങ്ക് അക്കൗണ്ടുകളും വഴിയുള്ള ക്ഷേമപെൻഷനുകൾ ധനവകുപ്പ് നൽകുന്നുണ്ട്.
എന്നാൽ സഹകരണസംഘങ്ങളിലെത്തുന്ന പെൻഷൻ കറൻസി ക്ഷാമം മൂലം ജനങ്ങളുടെ കയ്യിൽ കിട്ടുന്നില്ല. കറൻസി ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് ഏജന്‍സി ബാങ്കുകളോട് ധനവകുപ്പ് ഇന്നും ആവശ്യപ്പെട്ടു. എന്നാൽ എ.ടി.എമ്മുകളിൽ പോലും ആവശ്യത്തിന് കറൻസിയെത്തിക്കാൻ ബാങ്കുകൾക്ക് സാധിക്കുന്നില്ല. ഇന്നും പലയിടത്തും എ.ടിഎമ്മുകൾ പ്രവർത്തനരഹിതമായിരുന്നു. ദേശീയപാതയോരത്തെ എ.ടി.എമ്മുകളിൽ പോലും പണം തീർന്നതോടെ ജനം വലഞ്ഞു. കറൻസി ക്ഷാമം പെട്ടന്ന് രൂക്ഷമായതിനെ പറ്റി കൃത്യമായ വിശദീകരണം ബാങ്ക് അധികൃതരും നൽകുന്നില്ല.
Advertisement