കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് നിരോധിത നോട്ടുകൾ മാറി നൽകുന്ന സംഘങ്ങൾ പ്രവര്‍ത്തിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ കണ്ണൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ നിരോധിച്ച ഇരുപത് ലക്ഷം രൂപയുമായി നാലംഗസംഘത്തെയാണ് അറസ്റ്റ് ചെയ്തത്.
നിരോധിച്ച നോട്ടുകൾ വാങ്ങി പുതിയ നോട്ടുകൾ നൽകാനുള്ള ശ്രമത്തിനിടയിലാണ് നാലുപേര്‍ അറസ്റ്റിലായത്. സിറ്റി സിഐ കെ.വി.പ്രമോദിന്റെ നതൃത്വത്തിലുള്ള പൊലീസ് സംഘം വേഷംമാറിയെത്തിയാണ് പ്രതികളെ പിടികൂടിയത്. കൂത്തുപറമ്പ് സ്വദേശികളായ എ.പി.റസാഖ്, തയ്യൂബ് റഷീദ്, സി.ഫൈസൽ ചൊക്ലി സ്വദേശി വി.പി.അജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച വാഹനങ്ങൾ എടക്കാട്മുതൽ പൊലീസ് പിന്തുടരുകയായിരുന്നു. കതിരൂരിലെ തയ്യൂബിന്റെ വീട്ടിൽനിന്ന് നിരോധിച്ച നോട്ടുകൾ കൈമാറാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസുകാർ വീട് വളഞ്ഞു. ഇതിനിടയിൽ നാലുപേർ മതിൽ ചാടി രക്ഷപ്പെടുകയും ചെയ്തു. രണ്ട് കാറുകളും ഒരു ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.
രക്ഷപ്പെട്ട പ്രതികളുടെ കൈവശം ഒരുകോടിരൂപയുടെ പുതിയ നോട്ടുകളുണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിരോധിച്ച നോട്ടുകൾ മാറ്റിനൽകാൻ മലബാർമേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിലെ പ്രധാന പ്രതികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മറ്റ് പ്രതികളെയും സംഘങ്ങളെയും പിടികൂടാൻ പ്രത്യേക അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.