ഹൈക്കോടതിയുടെ തുടർച്ചയായ വിമർശനത്തിന് ഒടുവിലാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നുള്ള ജേക്കബ് തോമസിന്റെ പടിയിറക്കം . ഡയറക്ടറെ മാറ്റാത്തത് എന്തുകൊണ്ടെന്നായിരുന്നു സർക്കാരിനോട് ഏറ്റവുമൊടുവിൽ ഹൈക്കോടതി ചോദിച്ചത് . എന്നാൽ ജേക്കബ് തോമസിനെതിരായ സമർപ്പിക്കപ്പെട്ട വിജിലൻസ് കേസുകളിലൊന്നിൽ പോലും അന്വേഷണ ഉത്തരവ് ഉണ്ടായിട്ടില്ല.
അന്തമില്ലാത്ത വിമർശനമാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ വിജിലൻസിന് ഏറ്റുവാങ്ങിവന്നത്. എല്ലാം ഡയറക്ടറെ ലക്ഷ്യംവച്ച് . വിജിലൻസിനെതിരായ വിമർശങ്ങളിൽ ഗൗരവതരമായ സർക്കാർ ഇടപെടൽ ഉണ്ടാകാതായതോടെ ഹൈക്കോടതി നിലപാട് ഒന്നുകൂടി കടുപ്പിച്ചു . ഇത്തരമൊരു വിജിലൻസ് ഡയറക്ടറുമായി സർക്കാരിന് എങ്ങിനെ മുന്നോട്ടുപോകാനാകുമെന്നായിരുന്നു ഒടുവിലെ നിരീക്ഷണം. ശങ്കർ റെഡ്ഢിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയതിൽ തുടങ്ങി ബാർകോഴക്കേസിൽ വരെ വിജിലൻസിനെ കോടതി പിന്തുടർന്നു പിടിച്ചു.
ശങ്കർ റെഡ്ഢിയടക്കം നാലുപേർക്ക് ഡിജിപിയായി ഉദ്യോഗക്കയറ്റം നൽകിയ മന്ത്രിസഭാ തീരുമാനം എങ്ങിനെ വിജിലൻസ് അന്വേഷണ പരിധിയൽ വരുമെന്നായിരുന്നു കോടതിയുടെ ചോദ്യം . ഇപി ജയരാജൻ പ്രതിയായ ബന്ധു നിയമനക്കേസിലെ അന്വേഷണ വീഴ്ചകൾ ചൂണ്ടിക്കാട്ടിയ ഹൈക്കോടതി മന്ത്രിസഭാ തീരുമാനങ്ങളിൽ പോലും ഇടപെടുന്ന വിജിലൻസ് അരാജകത്വം സൃഷ്ടിക്കുകയാണെന്നായിരുന്നു വിമർശനം ബാർകോഴക്കേസിലെ തുടരന്വേഷണം റദ്ദാക്കമെന്ന കെ എം മാണിയുടെ ഹർജിയിലായിരുന്നു വിജിലൻസ് നിന്നുവിയർത്തത്.
ഹൈക്കോടതിയിൽ വിജിലൻസ് ചുമതലയുള്ള പ്രോസിക്യൂട്ടറും വിജിലൻസ് സ്പെഷൽ പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥന് വേണ്ടി പ്രത്യേകം പത്രികസമർപ്പിച്ചതാണ് വിമർശനത്തിനിടയായത് . ഇതേ ചൊല്ലി വിജിലൻസും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ ഇനിയും അവസാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം കോടതിക്ക് തൃപ്തികരമായിട്ടുമില്ല. കോടതിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ വിശദീകരണം അന്വേഷണ ഉദ്യോഗസ്ഥർക് നൽകിയില്ലെങ്കിൽ വിജിലൻസ് ഡയറക്ടറെ വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ജിഷാ േകസ് ശരിയായ ദിശയിലല്ലെന്ന വിജിലൻസ് റിപ്പോർട്ടിനെ ക്രമിനൽ കേസിൽ വിജിലൻസിനെന്തുകാര്യമെന്ന് വിമർശിച്ചാണ് കോടതി ഒടുവിൽ നിർത്തിയത്.
Advertisement