രണ്ടു വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് അനർട്ട് ഡയറക്ടർ സ്ഥാനത്ത് കാലാവധി നീട്ടിക്കൊടുത്ത് വൈദ്യുതി വകുപ്പ്. ആർ.ഹരികുമാറിനാണ് ഡെപ്യൂട്ടേഷൻ കാലാവധി ഒരു വർഷത്തേക്കുകൂടി നീട്ടിനൽകിയത്. മാനദണ്ഢങ്ങൾ മറികടന്ന് ആർ. ഹരികുമാറിനെ ഡയറക്ടറായി നിയമിച്ചതിന്റെ പേരിൽ വൈദ്യുതിമന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെയും അന്വേഷണം നടക്കവെയാണ് ഡെപ്യൂട്ടേഷൻ നീട്ടിനൽകിയത്
അന്വേഷണം നേരിടുന്നവർക്ക് ഡെപ്യൂട്ടേഷൻ നീട്ടിനൽകേണ്ടതില്ലെന്ന സർക്കാർ നയവും മറികടന്നാണ് ആർ.ഹരികുമാറിന് അനർട്ട് ഡയറക്ടറായി കാലാവധി നീട്ടിനൽകിയത്. ഇക്കഴിഞ്ഞ സെപ്തംബർ ഒൻപതുമുതൽ ഒരുവർഷത്തേക്ക് കാലാവധി നീട്ടിനൽകികൊണ്ട് വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടേതാണ് ഉത്തരവിറക്കിയത്. അനർട്ടിന്റെ തന്നെ 2007 ലെ ടെസം പ്രോജക്ടിൽ അംഗമായിരുന്ന ഹരികുമാർ കോടികളുടെ തിരിമറി നടത്തിയതിനെ സംബന്ധിച്ചുള്ള വിജിലൻസ് അന്വേഷണം നടക്കവെയായിരുന്നു ഡയറക്ടറായി ആദ്യം നിയമിച്ചത്.
ധനകാര്യ പരിശോധനാ വിഭാഗവും, പിന്നീട് ലോക്കൽഫണ്ടാ ഓഡിറ്റും ക്രമക്കേട് സ്ഥിരീകരിച്ചു. തുടർന്ന് കൂടുതൽ അന്വേഷണത്തിനു സർക്കാർ വിജിലൻസിനു നൽകുകയായിരുന്നു. അനർട്ട് ഡയറക്ടറായി നിയമിക്കപ്പെടുന്നതിനു സമർപ്പിക്കേണ്ട വിജിലൻസ് ക്ലിയറൻസിലും ക്രമക്കേട് നടന്നതായും ആരോപണമുണ്ട്.
മാനദണ്ഢങ്ങൾ മറികടന്നാണ് ഹരികുമാറിന്റെ നിയമനമെന്ന ഹർജി പരിഗണിച്ച് അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ കോടതി നിർദേശ പ്രകാരം അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ മാർച്ച് നാലിനു അന്വേഷണ റിപ്പോർട്ട്് സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടിട്ടും വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കാത്തത് വിവാദമായിരിക്കെയാണ് ഹരികുമാറിനു കാലാവധി നീട്ടിനൽകികൊണ്ടുള്ള ഉത്തരവുണ്ടായിരിക്കുന്നത്.