തിരുവനന്തപുരത്ത് വനാതിർത്തിയോട് ചേർന്ന ജനവാസകേന്ദ്രങ്ങളിൽ വന്യജീവിശല്യം രൂക്ഷമായി. കഴിഞ്ഞ മാർച്ചിനുശേഷം വന്യജീവികളുടെ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 180 ഇടത്ത് കൃഷിനാശമുണ്ടായി. കല്ലാറിലെ വനാതിർത്തിയിൽ ജീവൻകയ്യിൽ പിടിച്ച് കഴിയുന്ന നിസഹായരുടെ ദുരിതങ്ങള്‍ അന്വേഷിക്കുകയാണ് ലോക്കൽ കറസ്പോണ്ടന്റ്.
റബർ തൈകൾ, വാഴ, മരച്ചീനി തുടങ്ങിയ കൃഷികളെല്ലാം വന്യജീവികളുടെ ആക്രമണത്തിൽ നശിച്ചു. വർഷങ്ങളുടെ വളർച്ചയെത്തിയ തെങ്ങുകൾ പോലും കാട്ടാനക്കൂട്ടം നശിപ്പിച്ചിരിക്കുന്നു. സന്ധ്യയാകുന്നതോടെ ഇവിടെയുള്ളവരുടെ നെഞ്ചിൽ തീയാണ്.
വനത്തിനോട് ചേർന്ന് താമസിക്കുന്നവർ രാത്രി വീട്ടുമുറ്റത്ത് തീകൂട്ടും. ചിലർ നദിക്കക്കരെ ബന്ധുവീടുകളിലേക്ക് സന്ധ്യക്കുമുമ്പേ പോകും. എവിടെയെങ്കിലും ആനയിറങ്ങിയെന്നറിഞ്ഞാൽ അന്ന് ആർക്കും ഉറക്കമില്ല.