ഗവിയിലെ പെൺകുട്ടികളുടെ പഠനപ്രതിസന്ധി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. അടിയന്തര നടപടിയ്ക്ക് പത്തനംതിട്ട ജില്ലാ കലക്ടർക്ക് നിർദേശം നൽകി. ഗവിയിലെ എൺപത്തി അഞ്ച് ശതമാനത്തലധികം പെൺകുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ കഴിയുന്നില്ലെന്ന മനോരമ ന്യൂസ് റിപ്പോർട്ടിനെത്തുടർന്നാണ് കമ്മിഷന്റെ ഇടപെടൽ.
പെരിയാർ കടുവാസങ്കേതത്തിലെ കൊച്ചുപമ്പ, മീനാർ, ഗവി, എന്നിവിടങ്ങളിലായി 500 കുടുംബങ്ങളാണ് താമസിക്കുന്നത്. ഗവിയിൽ മാത്രം 270 കുടുംബങ്ങളുണ്ട്. 210 പെൺകുട്ടികളുള്ളതിൽ ഇരുപത്തി അഞ്ചിൽ താഴെയുള്ളവർക്ക് മാത്രമാണ് പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നേടാൻ കഴിയുന്നത്. ആനപ്പേടിയും വീട്ടിലെ ദാരിദ്ര്യാവസ്ഥയും കാരണം പല പെൺകുട്ടികളും പഠനം ഉപേക്ഷിച്ച് വീട്ടിൽ ഒതുങ്ങിക്കൂടുന്ന സാഹചര്യമാണുള്ളത്. പെൺകുട്ടികളുടെ ദയനീയാവസ്ഥ വനിതാദിനത്തിൽ മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതെത്തുടർന്നാണ് കമ്മിഷന്റെ അടിയന്തര ഇടപെടൽ.
1. ഗവിയിൽ ആശുപത്രിയില്ലാത്തത്.
2. വിദ്യാർഥികൾക്ക് ജാതി സർട്ടിഫിക്കറ്റ് നൽകാത്തത്.
3. 40 കിലോമീറ്റർ സഞ്ചരിച്ച് വണ്ടിപ്പെരിയാറിലെത്തിയാലും പെൺകുട്ടികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യമില്ലാത്തത്.
4. ആംബുലൻസിൽ വിദ്യാർഥികളുടെ സ്കൂളിലേയ്ക്കുള്ള യാത്ര.
5. ഗവിയിലെ ലയങ്ങളുടെ നവീകരണം.
ഇക്കാര്യങ്ങളിലെല്ലാം അടിയന്തര നടപടി വേണമെന്നും കമ്മിഷൻ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ഈമാസം 6 ന് സമർപ്പിക്കണമെന്നാണ് നിർദേശം.