തിരുവനന്തപുരത്ത് പത്മനാഭസ്വാമിക്ഷേത്രത്തിനുസമീപം തീപിടിത്തം. വടക്കേനടയ്ക്കുസമീപമുള്ള പോസ്റ്റ് ഓഫീസിന്റെ ഗോഡൗണിലാണ് തീപിടിച്ചത്. തീയണയ്ക്കാനുളള ശ്രമത്തിനിടെ ക്ഷേത്രസുരക്ഷാ വിഭാഗത്തിലെ കമാന്‍ഡോയ്ക്കും ഫയർഫോഴ്സ് ഉദ്യോഗസ്ഥനും പരുക്കേറ്റു.
പുലർച്ചെ 3.45 നാണ് പോസ്റ്റ് ഓഫീസിന്റെ ഗോഡൗണിൽ തീപിടുത്തമുണ്ടായത്. ക്ഷേത്രപരിസരത്ത് സുരക്ഷക്കായി ക്രമീകരിച്ചിരുന്ന സി.സി.ടി.വിയിൽ തീപിടരുന്ന ദൃശ്യങ്ങൾ കണ്ട സുരക്ഷാജീവനക്കാർ ഫയർ ഫോഴ്സിനെ വിവരമറിയിച്ച് തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നഗരത്തിൽ നിന്ന് ആറു ഫയർഫോഴ്സ് യൂണിറ്റുകൾക്കൊപ്പം വർക്കല, ചാക്ക നെയ്യാറ്റിൻകര, വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നുള്ള യൂണിറ്റുകളുമെത്തിയാണ് ആറരയോടെ തീ പൂർണമായും അണച്ചത്. ഗോഡൗണിലുണ്ടായിരുന്ന മുഴുവൻ വസ്തുക്കളും കത്തിനശിച്ചു. നാശന·ഷ്ടവും അപകടകാരണവും വ്യക്തമായിട്ടില്ല.
വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി എടുക്കുമെന്ന് പോസ്റ്റൽ ഡയറക്ടർ തോമസ് ലൂർദ്ദ് രാജ് വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനിടെയാണ് രണ്ട് പേർക്ക് പരുക്കേറ്റത്. ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിലൂടെ അതീവസുരക്ഷാ മേഖലയിലെ വൻ ദുരന്തം ഒഴിവായി.