തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട് ആവർത്തിക്കാതിരിക്കാൻ ഓടകളുടെ നവീകരണം ഊർജിതമാക്കി. ഓടകളിലെ മാലിന്യനീക്കത്തിനായി അഞ്ഞൂറ് താൽകാലിക ജീവനക്കാരെ നിയമിക്കാൻ സർക്കാർ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. ഓടകളില്‍ മാലിന്യം തള്ളുന്നത് തടയാൻ പ്രത്യേകസംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു.
ഒറ്റ മഴകൊണ്ട് നഗരം വെള്ളത്തിൽ മുങ്ങിയതിന്റെ പ്രധാന കാരണം ഓടകളിലെല്ലാം മാലിന്യങ്ങൾ നിറഞ്ഞ് വെള്ളമൊഴുക്ക് തടസപ്പെട്ടതിനാലാണെന്നാണ് വിലയിരുത്തൽ. അതിനാൽ ഓടകളിലെ മാലിന്യങ്ങളെല്ലാം നീക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. നഗരസഭയും മൈനർ ഇറിഗേഷനും ചേർന്ന് നടത്തിയ ശുചീകരണത്തിൽ ഇതുവരെ പ്ളാസ്റ്റികും കുപ്പികളുമടക്കം അമ്പത് ലോഡ് മാലിന്യം നീക്കം ചെയ്തു. തുലാമഴ ശക്തമാകും മുൻപ് ആദ്യഘട്ട മാലിന്യനീക്കം പൂർത്തിയാക്കും.
അഞ്ഞൂറ് താൽകാലിക ജീവനക്കാരെയെടുക്കാൻ സർക്കാർ അനുവാദം നൽകിയതോടെ ആദ്യഘട്ടത്തിന് ശേഷവും ഇത്തരം മാലിന്യനീക്കം നിരന്തരം തുടരാനാണ് കോർപ്പറേഷന്റെ തീരുമാനം. അനധികൃതമായി മാലിന്യം വലിച്ചെറിയുന്നത് തടയാൻ രാത്രിയിലടക്കം പ്രത്യേക സ്ക്വാഡിനെയും നിയോഗിക്കും.