അപകടം തുടർക്കഥയായ തിരുവനന്തപുരം മുതലപ്പൊഴിയിലെ മൽസ്യത്തൊഴിലാളികളോട് സർക്കാരിനും അവഗണന. അപകടത്തിൽ നശിക്കുന്ന ബോട്ടുകൾക്ക് നഷ്ടപരിഹാരം പോലും നൽകുന്നില്ല. ഹാർബറിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നില്ലെന്നും ആക്ഷേപം ശക്തമായി.
തുറമുഖത്തെ സ്ത്രീ തൊഴിലാളികളെല്ലാം ഈ പരാതി പറഞ്ഞ് തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടെങ്കിലുമായിട്ടുണ്ട്. പക്ഷെ ഒരൊറ്റ ശുചി മുറിപോലും പണിതില്ലെന്ന് പറയുമ്പോൾ തന്നെ തലസ്ഥാനജില്ലയിലെ പ്രധാന തുറമുഖങ്ങളിലൊന്നായ മുതലപ്പൊഴിയോടുള്ള അവഗണനയുടെ ആഴം വ്യക്തമാകും. വൈദ്യുതിലൈനുണ്ടെങ്കിലും വൈദ്യുതിയല്ലെന്നും പ്ളാറ്റ്ഫോമിന് നീളമില്ലെന്നതുമടക്കം ഒട്ടേറെ പരാതികൾ വേറെയുമുണ്ട്. ഇതിനെല്ലാം പുറമേ അപകടത്തിൽ നശിക്കുന്ന ബോട്ടുകൾക്ക് സ്വാഭാവികമായും ലഭിക്കേണ്ട ധനസഹായം പോലും ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു.