തിരുവന്തപുരം റയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിഭജന നീക്കം ഉപേക്ഷിക്കണമെന്ന് സംസ്ഥാന സർക്കാരും ജന പ്രതിനിധികളും കേന്ദ്രത്തോടാവശ്യപ്പെട്ടു. പാത പോയാൽ നിർദ്ദിഷ്ട നേമം ടെർമിനലും തിരുവനന്തപുരം ഡിവിഷനു നഷ്ടമാകും.
തിരുവനന്തപുരം ഡിവിഷനു കീഴിലുളള നേമം- തിരുനെൽവേലി 160 കി.മീ. റയിൽപാത മധുര ഡിവിഷനു കൈമാറാനാണ് നീക്കം. പാതയോടൊപ്പം എട്ട് എക്സ്പ്രസ് ട്രെയിനുകളും മധുര ഡിവിഷന്റെ കീഴിലാകും. പകരം മധുര ഡിവിഷനിലെ കൊല്ലം- ചെങ്കോട്ട പാത തിരുവനന്തപുരത്തോട് ചേർക്കും. ഇക്കാര്യത്തിൽ അഭിപ്രായമറിയിക്കാനാണ് ദക്ഷിണ മേഖല ജനറൽ മാനേജരോട് റയിൽവേ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
വരുമാനനഷ്ടത്തിനൊപ്പം തിരുവനന്തപുരം ഡിവിഷന്റെ പ്രാധാന്യം തന്നെ ഇത് ഇല്ലാതാക്കും കൊച്ചുവേളി, നേമം സ്റ്റേഷനുകളെ ഉൾപ്പെടുത്തി തിരുവനന്തപുരം സെൻട്രൽ വികസിപ്പിക്കാനുള്ള പദ്ധതിക്കും തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി.സുധാകരനും ശശി തരൂർ എം.പിയും കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു. എന്നാൽ ഇങ്ങനെയൊരു നീക്കമേയില്ലെന്നാണ് ഒ.രാജഗോപാൽ എം.എൽ.എയുടെ പ്രതികരണം. റയിൽവേയുടെ നീക്കം കേരളത്തിന്റ ദീർഘകാലമായുള്ള റയിൽവേ സോണെന്ന പ്രതീക്ഷയ്ക്കും മങ്ങലേൽപ്പിക്കും.