നെയ്യാറ്റിൻകരയിൽ സമാന്തര സർവീസുകൾ പിടികൂടാനെത്തിയ മോട്ടോർവാഹനവകുപ്പ് സംഘത്തെ സി.െഎ.ടി.യുക്കാർ തടഞ്ഞു. സിപിഎം നിയന്ത്രണത്തിലുള്ള സമാന്തര സർവ്വീസ് പിടികൂടിയതാണ് പ്രകോപനത്തിനു കാരണം. നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ നിർദേശത്തിന്റ അടിസ്ഥാനത്തിൽ രൂപീകരിച്ച സ്ക്വാഡിനെതിരെയാണ് സിഐടിയുവിന്റെ പ്രതിരോധം.
സമാന്തര സർവീസുകാർ കാരണം കെ.എസ്.ആർ.ടി.സിയിക്ക് വരുമാനനഷ്ടം ഉണ്ടാകുന്നുവെന്ന മനോരമ ന്യൂസ് വാർത്തയെതുടർന്നായിരുന്നു നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ ഇടപെടൽ. തുടർന്ന് പരിശോധനകൾ കർശനമാക്കി. ഇന്ന് രാവിലെ നെല്ലിമൂട്ടിൽ നിന്ന് സിപിഎം നിയന്ത്രണത്തിലുള്ള സമാന്തര
സർവ്വീസ് പിടികൂടിയതോടെയാണ് സി ഐ ടി യുക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സി പി എം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ നൂറോളം പേർ ചേർന്നാണ് സ്ക്വാഡിന്റെ വാഹനം തടഞ്ഞത്. നെയ്യാറ്റിൻകരയിൽ പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്നാണ് നേതാക്കളുടെ ന്യായം.
തടഞ്ഞുവച്ച ഉദ്യോഗസ്ഥരെ പൊലീസെത്തിയാണ് മോചിപ്പിച്ചത്. കഴിഞ്ഞ ജൂലൈയിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ അമ്പതംഗ സംഘം മർദ്ദിക്കുകയും വാഹനം തകർക്കുകയും ചെയ്തിരുന്നു. ഇതോടെ നിലച്ച പരിശോധനകൾ കെ എസ് ആർ ടി സി ജീവനക്കാരുടെ പരാതിയേത്തുടർന്നാണ് പുനരാരംഭിച്ചത്.
.