പനി പ്രതിരോധ നടപടികളുടെ ഭാഗമായി കൊതുകുകള്‍ വളരാൻ സാഹചര്യമൊരുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ മലപ്പുറത്ത് നീക്കം ആരംഭിച്ചു. ലീഗൽ സർവീസ് അതോറിറ്റിയുമായി സഹകരിച്ചാണ് നിയമനടപടി സ്വീകരിക്കുക. കൊതുകു പെരുകുന്നത് തടയാനാവാത്തതാണ് ഡെങ്കിപ്പനി പ്രതിരോധത്തിന് തടസമാകുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. പ്രതിരോധ പ്രവർത്തനങ്ങൾക്കായി കർമസേനക്ക് രൂപം നൽകിയെങ്കിലും
കൊതുകിന്റെ വ്യാപനം തടയാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് കൊതുകു വളരുന്ന ഉറവിടങ്ങൾ ശുദ്ധീകരിക്കാൻ തയാറാകാത്തവർക്കെതിരെ ലീഗൽ സർവീസ് അതോറിറ്റി മുൻകയ്യെടുത്ത് പിഴ അടപ്പിക്കാൻ തീരുമാനിച്ചത്.
ലീഗൽ സർവീസ് അതോറിറ്റിയുടെ ചുമതലയുളള സബ് ജഡജിയും ആരോഗ്യ ഉദ്യോഗസ്ഥരും വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയ ശേഷമാണ് നടപടി സ്വീകരിക്കുക. ജില്ലയിലെ സ്കൂളുകൾ കേന്ദ്രകരിച്ചും പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കും. ജില്ലയിൽ ഇതിനകം ഒരു ലക്ഷം പേർക്ക് പനി ബാധിച്ചൂവെന്നാണ് കണക്ക്. 123 പേർക്ക് ഡെങ്കിപ്പനി ബാധിച്ചൂവെന്നാണ് ഒൗദ്യോഗിക കണക്കെങ്കിലും അഞ്ഞൂറിലേറെ പേർക്ക് ഡെങ്കിപ്പനിയുണ്ടെന്നാണ് നിഗമനം.