ആദിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പാലുൽപാദന പദ്ധതിക്ക് തുടക്കം കുറിച്ച് സർക്കാർ. കോതമംഗലം കുട്ടമ്പുഴയിലെ ആദിവാസി കോളനിയിലെ അമ്പത് കുടുംബങ്ങൾക്ക് രണ്ട് കറവപശുക്കളെവീതം നൽകുന്നതാണ് പദ്ധതി. മന്ത്രി എ.കെ.ബാലന്‍ പദ്ധതിക്ക് തുടക്കംകുറിച്ചു.
പിണവൂർകുടി ആദിവാസി കോളനി. തിരഞ്ഞെടുക്കപ്പെട്ട അമ്പത് കുടുംബങ്ങൾക്കായി രണ്ട് പശുക്കളെ വീതം അതായത് മൊത്തം നൂറുപശുക്കളെയാണ് വിതരണം ചെയ്യുക. ഒരാഴ്ചയ്ക്കുള്ളില്‍ ഈ നടപടി പൂർത്തിയാക്കും. മിൽമയും പട്ടികവർഗവികസനവകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പശുക്കളെ വിൽക്കാൻ പാടില്ല. കാലിത്തൊഴുത്ത് നിർമിക്കാനും കാലിത്തീറ്റ വാങ്ങാനും കാലികളെ ഇൻഷുർ ചെയ്യാനും പുൽകൃഷിക്കും സഹായമൊരുക്കും. പശുക്കളെ പരിപാലിക്കുന്നയാൾക്ക് 180 ദിവസത്തേക്ക് 200 രൂപ വച്ച് നോട്ടക്കൂലിയും നൽകും.
എട്ടുകോടി ചെലവുവരുന്നതാണ് പദ്ധതി. പുതിയ പദ്ധതിവഴി ആദിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ കഴിയമെന്ന ഉറച്ചപ്രതീക്ഷയാണ് അധികൃതര്‍ക്കുള്ളത്.