മൂന്നാറിൽ തോട്ടം തൊഴിലാളികൾക്കു നേരെ കാട്ടാനകളുടെ ആക്രമണം രൂക്ഷമായി. അരുവിക്കാട് വീട്ടിലേക്ക് മടങ്ങിയ സ്ത്രീ തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. പരുക്കേറ്റ തൊഴിലാളിയെ ആശുപത്രിയിലേക്ക് നീക്കുന്നതിനിടെ കാട്ടാന വാഹനവും തടഞ്ഞു.
അരുവിക്കാട് എസ്റ്റേറ്റിലെ പേച്ചിയമ്മയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിലെ ബന്ധുവീട് സന്ദർശിച്ചശേഷം രാത്രി വൈകിയാണ് പേച്ചിയമ്മയും ഭർത്താവ് മുനിയാണ്ടിയും മൂന്നാറിലെത്തിയത്. എക്കോപോയന്റിൽ നിന്ന് കാട്ടുപാതയിലൂടെ കാൽനടയായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. ഓടാൻ ശ്രമിക്കുന്നതിനിടെ പേച്ചിയമ്മയെ കാട്ടാന അടിച്ച് താഴെയിട്ടു.
ദൂരെയ്ക്ക് തെറിച്ചുവീണ പേച്ചിയമ്മയെ ഭർത്തവ് ചുമലിലേറ്റി അവിടെ നിന്ന് രക്ഷപ്പെടുത്തി എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ മൂന്നാറിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശം നൽകി. മൂന്നാറിലേക്ക് പേച്ചിയമ്മയുമായി പുറപ്പെട്ട വാഹനവും കാട്ടാന തടഞ്ഞു. ചിന്നംവിളിച്ച് റോഡിൽ നിലയുറപ്പിച്ച് ഒറ്റയാൻ വാഹനത്തിന് നേരെ പാഞ്ഞടുത്തു. മുക്കാൽമണിക്കൂറോളം റോഡിൽ നിലയുറപ്പിച്ച ഒറ്റയാനെ നാട്ടുകാർ പടക്കം പൊട്ടിച്ച് വിരട്ടിയോടിക്കുകയായിരുന്നു. നട്ടെല്ലിന് പരുക്കേറ്റ പേച്ചിയമ്മ മൂന്നാര്‍ ജനറല്‍ ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.