അഗ്നിശമന സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരെ നടപടി കർശനമാക്കി എറണാകുളം ജില്ലാഭരണകൂടം. ഒബ്റോൺ മാളിലെ തീപിടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അഗ്നിശമനസേനയുടെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സെന്റർ സ്ക്വയർ മാളിലെ തിയറ്ററുകൾക്കെതിരെയും നടപടിയുണ്ടാകും. അഗ്നിശമന സുരക്ഷാ സംവിധാനമൊരുക്കാത്ത ഫ്ളാറ്റുകൾ അടക്കം 106 കെട്ടിടങ്ങളാണ് കൊച്ചി നഗരസഭാപരിധിയിൽ ഉള്ളത്.
ജീവനക്കാരുടെ സമയോചിത ഇടപെടല്‍ കൊണ്ടുമാത്രമാണ് ഒബ്റോൺ മാളിലെ തീപിടിത്തം വൻ ദുരന്തമാകാതെ പോയത്. എന്നാൽ സമാനമായ ബഹുനില കെട്ടിടങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ അടിയന്ത നടപടിക്കാണ് ജില്ലാഭരണകൂടം ഒരുങ്ങുന്നത്. നഗരത്തിലെ പ്രമുഖ വ്യാപാരകേന്ദ്രമായ സെന്റർ സ്ക്വയർ മാൾ തുടക്കം മുതൽ പ്രവർത്തിക്കുന്നത് ഫയർ എൻ ഒ സി ഇല്ലാതെയാണ്. ഇക്കാര്യം പ്രത്യേകം പരാമർശിച്ച് നടപടിയെടുക്കാൻ ആവശ്യപ്പെട്ടാണ് ജില്ലാകലക്ടർ മേയർക്ക് കത്ത് നൽകിയത്. അഗ്നിശമനസേന നൽകിയ സ്റ്റോപ് മെമ്മോയ്ക്കെതിരെ തിയേറ്റർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ നിയമതടസം നീക്കാന്‍ നടപടിയെടുക്കാനാണ് കലക്ടർ നഗരസഭയോട് ആവശ്യപ്പെടുന്നത്.
ഇതിന് പുറമെ, അഗ്നിശമന സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത ഫ്ളാറ്റുകള്‍ അടക്കം 106 കെട്ടിടങ്ങളുണ്ടെന്നാണ് അഗ്നിശമനസേനയുടെ കണക്ക്. എറണാകുളം ജില്ലയിലാകെ 256 കെട്ടിടങ്ങളിലെ അഗ്നിശമനസുരക്ഷാസംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ല. കഴിഞ്ഞ സെപ്തംബറിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് സഹിതം നടപടികൾ ആവശ്യപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയതുമാണ്. പക്ഷേ ഇനിയും നടപടിയൊന്നുമില്ല.