എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെയും റവന്യു ഇന്‍റലിജന്‍സിന്‍റെയും പേരില്‍ തട്ടിപ്പ് നടത്തിയിരുന്ന അഭിഭാഷകനെ കൊച്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പറവൂര്‍ കോടതിയിലെ അഭിഭാഷകനായ എന്‍.ജെ.പ്രിന്‍സാണ് പിടിയിലായത്. സര്‍ക്കാര്‍ ബോര്‍ഡും ബീക്കണ്‍ ലൈറ്റും ഘടിപ്പിച്ച് പ്രിന്‍സ് ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
വടക്കന്‍ പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശിയാണ് എന്‍.ജെ.പ്രിന്‍സ്.. എന്‍ഫോഴ്്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെയും,ഡിആര്‍ഐയുടെ കേരളം ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും അഭിഭാഷകന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് ആളുകളെ പറ്റിച്ചെന്നാണ് പ്രിന്‍സിനെതിരായ കേസ്. പ്രിന്‍സിന്‍റെ തട്ടിപ്പിനെ കുറിച്ചറിഞ്ഞ ഡിആര്‍ഐ അധികൃതര്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെ പുത്തന്‍വേലിക്കരയിലെ പ്രിന്‍സിന്റെ വീട് വളഞ്ഞ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തന്‍റെ സ്വകാര്യ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റും,ചുവന്ന ബോര്‍ഡും വച്ചായിരുന്നു പ്രിന്‍സിന്‍റെ യാത്രകള്‍. ആള്‍മാറാട്ടം ഉള്‍പ്പെടെയുളള വകുപ്പുകള്‍ പ്രിന്‍സിനെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്. മുമ്പ് കെഎസ്ഇബിയുടെ സ്റ്റാന്‍ഡിങ് കൗൺസിലറായും,അഡീഷണല്‍ ഗവണ്‍മെന്‍റ് പ്ലീഡറായും പ്രിന്‍സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഡംബര ജീവിതം നയിച്ചിരുന്ന പ്രിന്‍സ് ഒട്ടേറെ പേരില്‍ നിന്ന് പണം കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഈ പണം ചോദിച്ചെത്തുന്നവരെ ഭീഷണിപ്പെടുത്താന്‍ വേണ്ടിയാണ് ഡിആര്‍ഐയുടെയും റവന്യു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെയും പേര് ദുരുപയോഗം ചെയ്തതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഡിആര്‍ഐയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രിന്‍സ് ഇടപെട്ടതിന് തെളിവുകളൊന്നും ഇനിയും പൊലീസിന് കിട്ടിയിട്ടില്ല. എങ്കിലും പ്രിന്‍സിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യങ്ങളിലുളള ദുരൂഹത നീക്കാനാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Advertisement