റേഷൻ കരിഞ്ചന്ത വീണ്ടും. റേഷൻ കടയിൽ നിന്ന് കടത്തിയ അരി,, എറണാകുളം വടക്കന്‍ പറവൂരിലെ സ്വകാര്യ കച്ചവടക്കാരില്‍ നിന്ന് പിടിച്ചെടുത്തു. പതിനഞ്ച് ചാക്ക് അരിയാണ് പിടികൂടിയതെങ്കിലും,, റേഷൻ വ്യാപാരികളുടെ ഒത്താശയോടെയുള്ള കരിഞ്ചന്ത ഈ പ്രദേശത്ത് വ്യാപകമാണെന്നാണ് വിവരം.
റേഷൻ കരിഞ്ചന്ത ഇടപാടിനെക്കുറിച്ച് അറിവുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ ജാഗ്രതയോടെ കാത്തിരുന്ന് പൊലീസിന് വിവരം കൈമാറുകയായിരുന്നു. അങ്ങനെയാണ് വടക്കൻ പറവൂരിൽ അരിമൊത്തവ്യാപാരിയായ തെക്കിനേടത്ത് റീജന്റെ വീട്ടില്‍ പൊലീസ് പരിശോധനക്ക് എത്തിയത്. പതിനഞ്ച് ചാക്കുകളിലായി ഏഴര ക്വിന്റൽ പുഴുക്കലരിയാണ് ഇവിടെ കണ്ടെത്തിയത്. ചാക്കുകളിൽ എഫ്സിഐ മുദ്രയുള്ള എ ഗ്രേഡ് അരിയാണിത്.
തെലങ്കാനയിലെ മില്ലുകളിൽ നിന്ന് എത്തിച്ചതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും കണ്ടെത്തിയതോടെ വടക്കൻ പറവൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം വ്യാപാരിയോട് കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. വൈപ്പിൽ ഞാറയ്ക്കലിലെ റേഷൻ ലൈസൻസിയാണ് തനിക്ക് അരി നൽകിയതെന്ന് വ്യാപാരി റീജൻ വെളിപ്പെടുത്തി. ഇതോടെ പൊലീസ് വിവരമറിയിച്ച് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പിടിച്ചെടുത്തത് റേഷനരി തന്നെയെന്ന് ഇവരും സ്ഥിരീകരിച്ചു.
പൊലീസിൽ നിന്ന് ഏറ്റുവാങ്ങിയ സപ്ലൈ ഓഫീസർ സിവിൽ സപ്ലൈസ് ഗോൗണിലേക്ക് മാറ്റി. വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. അരി മറിച്ചുവിറ്റ റേഷൻ വ്യാപാരിയുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കം കടുത്ത നടപടികളാണ് ഉണ്ടാകേണ്ടത്. എന്നാൽ വകുപ്പിലെ മേലുദ്യോഗസ്ഥരിൽ ചിലർ കരിഞ്ചന്തക്കാർക്ക് ഒത്താശ ചെയ്യുന്നുവെന്ന ആക്ഷേപവും ശക്തമാണ്.