ഐഎസ്എല്ലില്‍ സ്വന്തം തട്ടകത്തില്‍ എഫ്.സി.ഗോവയ്ക്ക് വീണ്ടും തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളിന് ഡല്‍ഹി ഡൈനാമോസ് ഗോവയെ തോല്‍പിച്ചു. പോയിന്റ് നിലയില്‍ ഡല്‍ഹി മൂന്നാം സ്ഥാനത്തെത്തി.
രണ്ടാം സീസണിലെ രണ്ടാം സ്ഥാനക്കാരെന്ന തലയെടുപ്പോടെ ഇറങ്ങിയ ഗോവയ്ക്ക് മൂന്നാം സീസണില്‍ ഇതുവരെ തല ഉയര്‍ത്തിപ്പിടിക്കാനായിട്ടില്ലെന്നതാണ് വാസ്തവം. ഹോംഗ്രൌണ്ടില് കളിച്ച മൂന്നൂം തോറ്റു. ഡല്ഹിക്കെതിരെ അത്രമോശമൊന്നുമല്ലായിരുന്നു കളി. റോമിയോ ഫെര്ണാണ്ടസും മന്ദര്റാവു ദേശായിയും ഇടതുവലതു വിങ്ങുകളിലൂടെ ഡല്ഹി പോസ്റ്റിലേക്ക് പലകുറി പറന്നെത്തിയെങ്കിലും പന്ത് വലയ്ക്കുള്ളിലെത്തിക്കാനായില്ല. കളി ഗോളില്ലാതെ അവസാനിക്കുമെന്ന് കരുതിയ സമയത്താണ് മാര്സെലീഞ്ഞോയേയും കീന് ലൂയിസിനേയും ഡല്ഹി കോച്ച് സംബ്രോട്ട കളത്തിലിറക്കിയത്. ഉടന് തന്നെ റിസല്ട്ടുമുണ്ടായി. 72ാം മിനിറ്റില് മാര്സെലീഞ്ഞോയുടെ വക ഒരു ക്ലാസ് ഗോള്‍
നാലു മിനിറ്റിനുള്ളില് റിച്ചാര്ഡ് ഗാഡ്സെയുടെ ബുട്ടില് നിന്ന് ഡല്ഹിയുടെ രണ്ടാം ഗോള്‍. അടിച്ചത് ഗാഡ്സെയാണെങ്കിലും മലൂദയുടെ മികവിലാണ് ഗോളെത്തിയത്. കളിയവസാനിക്കും മുമ്പെ തോൽവി ഉറപ്പിച്ച് ഗോവന് ആരാധകർ ഗാലറി വിട്ടു. ഏഴു കളികളിൽ നിന്ന് പത്തുപോയിന്റോടെ ഡൽഹി മൂന്നാം സ്ഥാനത്തേയ്ക്ക് എത്തിയപ്പോള് ഗോവ നാലു പോയിന്റോടെ ഗോവ അവസാന സ്ഥാനത്ത് ഇരിപ്പുറപ്പിച്ചു.