ഐഎസ്എൽ മൂന്നാം സീസണിലെ ഡൽഹി ഡയനാമോസ്–എഫ്സി പൂണെ സിറ്റി മൽസരം സമനിലയിൽ കലാശിച്ചു. ഇരുടീമുകളും ഒരോ ഗോൾ വീതം നേടി. പൂണെയ്ക്കായി ഡാറ്റോയും (45) ഡൽഹിക്കായി മിലൻ സിങ്ങുമാണ് (79) സ്കോർ ചെയ്തത്.
മൽസരത്തിൽ ആദ്യം ഗോൾ നേടിയത് പൂണെ ആണ്. ആദ്യ പകുതിയുടെ അധികസമയത്തായിരുന്നു ഗോൾ. രാഹുൽ ബെക്കെ ഉയർത്തി നൽകിയ ക്രോസ്, ടാറ്റോയുടെ മനോഹരവും കൃത്യവുമായ ഹെഡ്ഡറിൽ പന്ത് പോസ്റ്റിന്റെ മൂലയിൽ തട്ടി ഉള്ളിൽ കയറുകയായിരുന്നു. ഗോളിയെയും പന്ത് തട്ടിയകറ്റാൻ എത്തിയ അനസിനെയും കബളിപ്പിച്ചായിരുന്നു മനോഹരമായ ഗോൾ.
സ്വന്തം കാണികൾക്കു മുന്നിൽ ഗോൾ വഴങ്ങിയതോടെ ഡൽഹി ആക്രമണത്തിന്റെ മൂർച്ച കൂട്ടി. ഇരു ടീമുകളിലെയും ഗോൾകീപ്പർമാരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. മികച്ച സേവുകളാണ് ഇരുവരും നടത്തിയത്. കളി കയ്യാങ്കളിയായപ്പോൾ പലപ്പോഴും റഫറിക്ക് മഞ്ഞക്കാർഡ് പുറത്തെടുക്കേണ്ടി വന്നു. 72–ാം മിനിറ്റിലെ കയ്യാങ്കളിക്ക് ഡൽഹിയുടെ മെമോയ്ക്കും പൂണെയുടെ സിസോക്കോയ്ക്കും റഫറി മഞ്ഞക്കാർഡ് കാണിച്ചു.
ഒടുവിൽ 79–ാം മിനിറ്റിൽ മിലാൻ സിങ് ആണ് ഡൽഹിയുടെ സമനില ഗോൾ നേടിയത്. പെനൽറ്റി പോസ്റ്റിനു സമീപത്തു നിന്നു മാഴ്സെലിന്യോയെ ഫൗൾ ചെയ്തതിനെ തുടർന്ന് ഡൽഹിക്ക് അനുകൂലമായ ഫ്രീ കിക്ക് ലഭിച്ചു. കിക്കെടുക്കാൻ എത്തിയത് മാഴ്സെലിന്യോ തന്നെ. പോസ്റ്റിന്റെ ഇടതു ഭാഗത്തുനിന്നെടുത്ത ഫ്രീ കിക്ക് മിലൻ സിങ് പോസ്റ്റിന്റെ വലതു മൂലയിലേക്ക് പായിച്ചു. പൂണെയുടെ പ്രതിരോധനിരയെ മറികടന്ന് പന്ത് ഗോൾ വലയ്ക്കുള്ളിൽ.