സ്ത്രീകളുമായി ബന്ധപ്പെടുത്തി വാട്സ്്ആപ്പ് ഗ്രൂപ്പുകളിലൂടെ നാണംകെടുത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതി. കോഴിക്കോട് മേപ്പയ്യൂരിലെ രണ്ടു വ്യാപാരികളാണ് പൊലീസിന് പരാതി നൽകിയത്. വിദേശത്തും സ്വദേശത്തമുള്ള ആളുകൾ നടത്തുന്ന വ്യാജ പ്രചാരണംമൂലം സമൂഹമധ്യത്തിൽ നാണംകെട്ട അവസ്ഥയായെന്ന് വ്യാപാരികൾ പറയുന്നു.
ഇത്തരം വോയ്സ് ക്ലിപ്പുകളിലൂടെയാണ് നാണംകെടുത്തുന്ന കുപ്രചരണം. കോഴിക്കോട് മേപ്പയ്യൂർ സ്വദേശിയകളായ കെ.കെ.സമദും ടി.കെ.ബഷീറുമാണ് പൊലീസിന് പരാതി നൽകിയത്. നാട്ടിലെ ഓരോ സ്ത്രീകളുമായി ബന്ധപ്പെടുത്തിയാണ് വോയ്സ്്ക്ലിപ്പുകൾ. നൂറും ഇരുന്നൂറും പേര് അടങ്ങുന്ന വിവിധ വാട്സ്്ആപ്പ് ഗ്രൂപ്പുകളിൽ ഇത്തരം വോയ്സ് ക്ലിപ്പുകൾ പോസ്റ്റ് ചെയ്യും. ഇതുകേട്ട ആളുകൾ ഉടനെ വ്യാപാരികളെ വിളിച്ച് കളിയാക്കുന്നു. തലയുയർത്തി നാട്ടിൽ നടക്കാൻ കഴിയാത്ത അവസ്ഥ. ഈ സാഹചര്യത്തിലാണ്, കുപ്രചരണം നടത്തുന്നവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്.
മാനഹാനി വരുത്തുംവിധം നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കടുത്ത വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നവമാധ്യമങ്ങളിലൂടെയുള്ള ഇത്തരം സന്ദേശങ്ങളെ ചൊല്ലി നാട്ടിൽ പലയിടത്തും അടിപിടി പതിവായിട്ടുണ്ടെന്നും പൊലീസ് പറയുന്നു.