പത്തൊമ്പതാം വയസിൽ ബൈക്ക് മോഷണത്തിലൂടെയാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് പൾസർ സുനി എത്തുന്നത്. സിനിമയിലേക്ക് ബന്ധങ്ങൾ വളർന്നതോടെ പെരുമ്പാവൂർ എളമ്പകപ്പള്ളി എന്ന സ്വന്തം നാടുമായും കുടുംബാംഗങ്ങളുമായും ഏറെ അകന്നാണ് സുനി കഴിഞ്ഞിരുന്നത്.
പെരുമ്പാവൂർ നഗരത്തിൽ നിന്ന് ആറു കിലോമീറ്റർ ഉള്ളിലേക്ക് മാറിയുള്ള എളമ്പകപ്പള്ളി ഗ്രാമം. ഇന്നാട്ടുകാർക്ക് പൾസർ സുനിയെന്നാൽ അനുവാണ്. കേരളത്തെ നടുക്കിയ ആക്രമണ കേസിലെ പ്രതിക്ക് പക്ഷേ സ്വന്തം നാടുമായി കാര്യമായ ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ തന്നെ സാക്ഷ്യം പറയുന്നു.
2006 ൽ തന്റെ 19ാമത്തെ വയസിലായിരുന്നു ആദ്യ മോഷണം. പിന്നെ മോഷണം പതിവായി. എറണാകുളത്തിനു പുറമേ കോട്ടയത്തും, ആലപ്പുഴയിലും സുനിക്കെതിരെ മോഷണ കേസുകളുണ്ട്. മോഷണം മെല്ലെ ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് വഴിമാറി. ഇത്തരമൊരു കേസിൽ ജയിലിൽ കിടന്ന കാലത്ത് പരിചയപ്പെട്ട ചിലരിലൂടെയാണ് സുനി സിനിമയിലെത്തുന്നതും ഒടുവിൽ കുപ്രസിദ്ധമായ കേസിൽ പ്രതിയാകുന്നതും.
സുനി ചെയ്ത ക്രൂരതയറിഞ്ഞ് നടുങ്ങിയിരിക്കുകയാണ് എളമ്പകപ്പള്ളിയിലെ കുടുംബ വീട്ടിൽ സുനിയുടെ അമ്മയും അച്ഛനും സഹോദരിയും. രണ്ടു മാസം മുമ്പാണ് സുനി വീട്ടിലെത്തിയതെന്നും പിന്നീട് നടന്ന കാര്യങ്ങളെ കുറിച്ചൊന്നും ഒരറിവും ഇല്ലെന്നും വീട്ടുകാർ പറയുന്നു. വീട്ടുകാരുമായി കാര്യമായ ബന്ധമൊന്നും സുനിക്ക് ഇല്ലെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും നിലവിലെ സ്ഥിതിയിൽ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലാണ്.