അട്ടപ്പാടിയിൽ പിടിയിലായ മാവോയിസ്റ്റ് നേതാവ് കാളിദാസിനെ അഞ്ചുദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേരളത്തിലെ വിവിധ മാവോയിസ്്റ്റ് ആക്രമണങ്ങളിൽ കാളിദാസ് പങ്കെടുത്തിരുന്നതായാണ് പൊലീസ് റിപ്പോർട്ട്. അതേസമയം കീഴടങ്ങിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്്തതാണെന്നും വിവരമുണ്ട്.
കാളിദാസിനെ കസ്റ്റഡിയിൽ വേണമെന്ന അഗളി ഡിവൈഎസ്പിയുടെ അപേക്ഷ പാലക്കാട് സെഷൻസ് കോടതിയാണ് പരിഗണിച്ചത്. വരുന്ന 27 ന് വൈകിട്ട് അഞ്ചു വരെ കസ്റ്റഡി അനുവദിച്ച് ഉത്തരവായി. വരും ദിവസങ്ങളിൽ തെളിവെടുപ്പും ചോദ്യം ചെയ്യലും നടക്കും. തമിഴ്നാട് രാമനാഥപുരം ജില്ലയിലെ പരമകുടി സ്വദേശിയായ കാളിദാസ് മൂന്നുവർഷമായി അട്ടപ്പാടി കേന്ദ്രമാക്കി മാവോയിസ്റ്റ് പ്രവർത്തനം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
വയനാട് , മണ്ണാർക്കാട് , അട്ടപ്പാടി ഉൾപ്പെടെ വിവിധ മാവോയിസ്റ്റ് ആക്രമണങ്ങളിൽ പങ്കാളിയുമായി. ഷോളയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കളളക്കര ആദിവാസി ഉൗരിന് സമീപത്തുവച്ചാണ് കാളിദാസിനെ പിടികൂടിയത്. നാടൻ തോക്ക് , ആറ് തിരകൾ , ടാബ് , സർക്കാർ വിരുദ്ധ മാവോയിസ്റ്റ് പ്രചാരക നോട്ടീസുകൾ എന്നിവ കൈവശമുണ്ടായിരുന്നു.
യുഎപിഎ പ്രകാരമാണ് കാളിദാസിന്റെ അറസ്റ്റ്. ഇരുപതു വർഷം മുൻപ് തമിഴ്നാട്ടിൽ മാവോയിസ്റ്റ് പ്രചാരണത്തിനിറങ്ങിയ കാളിദാസ് നേരത്തെ മൂന്നുവട്ടം അറസ്റ്റിലാവുകയും ജാമ്യം നേടി ഒളിവിൽപോവുകയുമായിരുന്നു. 2003 നവംബറിനു ശേഷം പീപ്പിൾസ് ലിബറേഷൻ ഗറില ആർമി എന്ന മാവോയിസ്റ്റ് സംഘടനയുടെ കമാൻഡറുമായി. കാളിദാസിനെ പിടികൂടുന്നവർക്ക് രണ്ടു ലക്ഷം രൂപയാണ് തമിഴ്നാട് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
അതേസമയം കാളിദാസിന്റേത് അറസ്റ്റ് അല്ലെന്നും കീഴടങ്ങലാണെന്നും വിവരമുണ്ട്. അൻപത്തിയേഴ് വയസുളള കാളിദാസ് രോഗവുംഅവശതയും കണക്കിലെടുത്ത് കീഴടങ്ങാൻ താൽപര്യപ്പെട്ട് മറ്റൊരാൾ മുഖേന പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കൈകാലുകൾ ബന്ധിച്ച് വാഹനത്തിൽ കൊണ്ടുപോവുകയായിരുന്നുവെന്നാണ് അട്ടപ്പാടിയിലെ പ്രദേശവാസികൾ നൽകുന്ന സൂചന. എന്നിരുന്നാലും മലപ്പുറം നിലമ്പൂരിൽ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതിന്റെ പേരിൽ പഴി കേട്ട പൊലീസിന് കാളിദാസിന്റെ കേസിൽ അഭിമാനിക്കാം. അറസ്റ്റ് എന്ന പൊലീസിന്റെ അവകാശവാദം ശരിവച്ചാൽ കേരളത്തിൽ പിടിയിലാകുന്ന ആദ്യത്തെ മാവോയിസ്്റ്റ് നേതാവാണ് കാളിദാസ്.