ഓൺലൈൻ നറുക്കെടുപ്പിൽ കാർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞ് ഇ–കൊമേഴ്സ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പിനു ശ്രമം. ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗറിലെ വയോധികരായ ജയകുമാർ–മറിയാമ്മ ദമ്പതികൾക്കാണു തട്ടിപ്പ് കോളെത്തിയത്. തലേ ആഴ്ച ഇവർ ടിവിയിലെ ടെലിമാർക്കറ്റിങ് പരസ്യം കണ്ടു ജ്യൂസറും ബെഡ്ഷീറ്റുകളും വാങ്ങിയിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ആദ്യത്തെ വിളിയെത്തി. സാധനം വാങ്ങിയ കമ്പനിയിൽനിന്നാണെന്ന മട്ടിലാണു വിളിച്ചത്. ഹിന്ദിയിലായിരുന്നു മറുതലയ്ക്കൽനിന്നു സംസാരം.
വ്യോമസേനയിലായിരുന്നതിനാൽ ദമ്പതികൾക്കും ഹിന്ദി വശമുണ്ടായിരുന്നു. ആദ്യ ദിവസം വിളിച്ച് ഇവരുടെ കല്യാണം നടന്ന തീയതി ചോദിച്ചു. വിവാഹവാർഷികത്തിന് ആശംസകൾ നേരാനെന്നു കരുതി ഇവർ തീയതി പറഞ്ഞുകൊടുത്തു. കമ്പനിയുടെ പ്രത്യേക പദ്ധതിയിൽ അംഗമായെന്നും നറുക്കെടുപ്പിൽ കാർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞാണു രണ്ടാമത്തെ വിളിയെത്തിയത്. മറ്റേതോ സംസ്ഥാനത്തുനിന്നാണു കാർ വരുന്നതെന്നും അതിന്റെ ഇന്ധനക്കൂലിയും ഡ്രൈവറുടെ ചെലവും മുൻകൂറായി അയച്ചുനൽകണമെന്നുമായിരുന്നു ആവശ്യം. കാർ താൽപര്യമില്ലെങ്കിൽ പകരം പണം തരാമെന്നും ഓഫർ വച്ചു. ഒരു പ്രത്യേക അക്കൗണ്ടിലേക്ക് 10,500 രൂപ ഡിപ്പോസിറ്റ് ചെയ്താൽ പണം അയച്ചുതരാമെന്നായിരുന്നു വാഗ്ദാനം.
തട്ടിപ്പു തിരിച്ചറിഞ്ഞ മറിയാമ്മ, ഈ പണം കിഴിച്ചു ബാക്കി തുക അയച്ചുതന്നാൽ മതിയെന്നു പറഞ്ഞതോടെ കോൾ കട്ടായി. സംസാരത്തിനിടയിൽ ഇവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ അപരിചിതൻ മനസിലാക്കിയിരുന്നു. ഇതുപയോഗിച്ച് എന്തെങ്കിലും തട്ടിപ്പു നടത്തുമോയെന്ന ആശങ്കയിലാണിവർ. കഴിഞ്ഞ ദിവസമാണു വെഞ്ഞാറമൂട് സ്വദേശിക്കു ഫോൺ എന്നു പറഞ്ഞു കുഞ്ഞൻ വിഗ്രഹങ്ങളുടെ പാഴ്സൽ നൽകിതട്ടിപ്പു നടന്നത്. ഇവ ശ്രദ്ധിക്കാം
∙ അപരിചിതരുമായി വിലാസം, ബാങ്ക് അക്കൗണ്ട് നമ്പർ, ജനന തീയതി, ആധാർ നമ്പർ, ഇമെയിൽ എന്നിങ്ങനെയുള്ള വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കരുത്.
∙ അംഗീകൃത ഇ–കൊമേഴ്സ് സ്ഥാപനങ്ങളിൽനിന്നു മാത്രം സാധനങ്ങൾ വാങ്ങുക
∙ നിങ്ങളുടെ നമ്പറിൽ ഇത്തരം അനാവശ്യ കോളുകൾ വന്നാൽ അവഗണിക്കുക.
∙ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞു വരുന്ന കോളുകളിൽ 98 ശതമാനവും തട്ടിപ്പാണ്.
∙ കോൾ വരുമ്പോൾ സത്യമാണോ എന്നറിയാൻ കമ്പനിയുടെ കസ്റ്റമർ കെയർ നമ്പറുകളിൽ വിളിച്ചു ചോദിക്കുക.
തട്ടിപ്പ് ഒഎൽഎക്സ് വഴിയും
സാധനങ്ങൾ വിൽക്കാനും വാങ്ങാനും കഴിയുന്ന ഒഎൽഎക്സ് വെബ്സൈറ്റ് വഴി ഒരു മാസം മുൻപു നടന്ന തട്ടിപ്പിന്റെ കഥ ഇങ്ങനെ. ഒരു വീട്ടമ്മ ഒരു ഉൽപന്നം 3500 രൂപയ്ക്ക് ഒഎൽഎക്സിലൂടെ വിൽപനയ്ക്കു വച്ചു. മാസങ്ങൾക്കുശേഷം ഒരാൾ താൽപര്യം പ്രകടിപ്പിച്ചെത്തി. അക്കൗണ്ട് നമ്പർ ചോദിച്ചറിഞ്ഞു. മിനിറ്റുകൾക്കുള്ളിൽ വീട്ടമ്മയുടെ ഫോണിൽ 13,500 രൂപ അക്കൗണ്ടിലെത്തിയതായി കാണിച്ചു ബാങ്കിൽനിന്നുള്ള സന്ദേശമെത്തി. അൽപം കഴിഞ്ഞ് ഇയാൾ വീണ്ടും വിളിച്ചു. അബദ്ധത്തിലാണു വലിയ തുക കയറിയതെന്നും ഉടൻ ബാക്കി 10,000 രൂപ തിരിച്ച് അക്കൗണ്ടിലേക്ക് ഇടണമെന്നും അഭ്യർഥിച്ചു. സംശയം തോന്നിയ വീട്ടമ്മ ബാങ്കിൽ വിളിച്ചു. ഒരു പൈസ പോലും അക്കൗണ്ടിലെത്തിയിരുന്നില്ലെന്നു മാത്രമല്ല, ബാങ്കിൽനിന്നെന്നു തോന്നിപ്പിക്കുന്ന തരത്തിൽ ഇയാൾ വ്യാജ സന്ദേശം അയയ്ക്കുകയുമായിരുന്നു. ഇതറിയാതെ പണമടച്ചിരുന്നെങ്കിൽ വൻ തട്ടിപ്പിനു വീട്ടമ്മ ഇരയാകുമായിരുന്നു.
വിവരങ്ങൾക്ക് പൊന്നുംവില
ഇ–കൊമേഴ്സ് സ്ഥാപനത്തിൽനിന്നല്ല വിളിയെങ്കിലും, സാധനം വാങ്ങാനായി നൽകിയ വിലാസവും ഫോൺ നമ്പറും തരപ്പെടുത്തിയാണു തട്ടിപ്പുകാരൻ ഇവരെ വിളിച്ചത്. ആദ്യത്തെ കോളിൽത്തന്നെ ഇവരുടെ സ്വകാര്യ വിവരങ്ങൾ മിക്കതും ഇങ്ങോട്ടു പറഞ്ഞു. ഈ വിവരങ്ങൾ കമ്പനി മൂന്നാമതൊരാൾക്കു നൽകിയിട്ടുണ്ടാകാമെന്നാണു സംശയം. പല മാർക്കറ്റിങ് കമ്പനികളും ഇത്തരം സ്രോതസ്സുകളിൽനിന്നു വിവരങ്ങൾ ശേഖരിക്കാറുണ്ട്. ഒരാളുടെ ഡേറ്റയ്ക്കു 100–300 രൂപ വരെയാണു വില. നമുക്കു ലഭിക്കുന്ന പല മാർക്കറ്റിങ് കോളുകളും ഇത്തരത്തിലുള്ളവയാണ്. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇവയ്ക്കെതിരെ പൗരനു നിയമ നടപടി സ്വീകരിക്കാം.