പതിനാറുവർഷങ്ങൾക്ക് ശേഷം ഓട്ടിസം ബാധിച്ച മകൾ പെറ്റമ്മയെ തേടി വന്നത് അവകാശം സ്ഥാപിക്കാനായിരുന്നില്ല. പോറ്റമ്മയുടെ ക്രൂരത സഹിക്കവയ്യാതെ ആയപ്പോഴാണ് അവൾ അവരെ അന്വേഷിച്ചിറങ്ങിയത്. പക്ഷെ അവളെ കാത്തിരുന്നത് പെറ്റമ്മയുടെ രൂപത്തിൽ പൈശാചികമായ വിധി. ജന്മം നൽകിയവൾ മകൾക്ക് ദാരുണാന്ത്യം വിധിച്ചതിനുള്ള കാരണം അതിവിചിത്രവും. കാമുകനുമൊത്തുള്ള ജീവിതത്തിന് മകൾ തടസമാകുമെന്ന ചിന്തയിലാണ് ആളൊഴിഞ്ഞസ്ഥലത്ത് കൊണ്ടുപോയി തേടി വന്ന മകളെ ആ അമ്മ ചുട്ടുകൊന്നത്. സാവന്ന ലെക്കി എന്ന പെൺകുട്ടിയാണ് മനസ്സാക്ഷിയെ നടുക്കുന്ന സംഭവത്തിൽ കൊല്ലപ്പെട്ടത്. റെബേക്ക റൂഡ് എന്ന 39കാരിയാണ് കാമുകനുവേണ്ടി മകളെ കൊന്നത്. കൊല്ലുന്നതിന് മുമ്പ് രണ്ടുദിവസം ചളിയില്‍ കഴിഞ്ഞ പന്നിക്കൂട്ടങ്ങള്‍ക്കൊപ്പം പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്നു
സ്വന്തം താൽപര്യങ്ങൾക്കെതിരായി ജനിച്ച കുഞ്ഞിനെ സാവന്നയുടെ അമ്മ മറ്റൊരു ദമ്പതികൾക്ക് നല്‍കുകയായിരുന്നു. മിനിസോടയിലെ ദമ്പതികളാണ് സാവന്നയെ ദത്തെടുത്തത്. എന്നാല്‍ അവർ പരസ്പരം വേർപിരിഞ്ഞതോടെ വളര്‍ത്തമ്മയുടെ കാമുകനുമായുള്ള ബന്ധം തന്റെ ജീവിതത്തിലും അസ്വസ്ഥതകൾ ഉണ്ടാക്കിയപ്പോൾ പെറ്റമ്മയെ അന്വേഷിച്ച് ഇറങ്ങിതിരിക്കുകയായിരുന്നു സാവന്ന. പെറ്റമ്മയായ റെബേക്ക റൂഡ് എന്ന 39കാരി തന്റെ മകളെ സ്വീകരിക്കുകയും ഫേസ്ബുക്കിലൂടെ ചിത്രങ്ങളൊക്കെ പങ്കുവച്ച് ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ സവന്നയുടെ ജീവിതത്തെ വിധി വീണ്ടും പിഴുതെടുത്തു.
തിയോഡോസ്യക്കടുത്തുള്ള 81 ഏക്കര്‍ ഫാമിലായിരുന്നു അമ്മയോടൊപ്പം സവന്നയുടെ താമസം. ഹോം സ്കൂളിങ് ആയതിനാൽ പുറംലോകവുമായി കുട്ടിക്ക് ബന്ധമുണ്ടായിരുന്നില്ല. അമ്മയും കാമുകനും അടച്ചുറപ്പുള്ള കെട്ടിടത്തില്‍ ഒറ്റയ്ക്ക് താമസിച്ചപ്പോള്‍ സാവന്ന ഏകയായി. മകൾക്ക് വൈദ്യുതിയോ വെള്ളമോ പോലും ഈ അമ്മ നിഷേധിച്ചു. അമ്മയുമായി അവൾ നിരന്തരം വഴക്കിട്ടു. മകള്‍ക്കുവേണ്ടി ചെലവഴിക്കാന്‍ തന്റെ പക്കല്‍ സമയം ഇല്ലായിരുന്നുവെന്നാണ് റൂഡ് പൊലീസിനോട് പറഞ്ഞത്. ഇക്കാര്യം കാണിച്ച് സാവന്നയുടെ വളര്‍ത്തമ്മയെ അറിയിക്കുകയും ചെയ്തിരുന്നുവത്രെ. എന്നാൽ സാവന്നയെ താമസിയാതെ കാണാതാകുകയായിരുന്നു.
കുന്നിന്‍മുകളിലുള്ള ഫാംഹൗസിന് തീപിടിത്തമുണ്ടായതിനുശേഷം രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മകളെ കാണാനില്ലെന്നും വിലപിടിപ്പുള്ള സാധനങ്ങളുമായി അവൾ കടന്നുകളഞ്ഞെന്നും പറഞ്ഞ് പോലീസില്‍ പരാതി നല്‍കി റൂഡ്. സാവന്നയാണ് ഫാം ഹൗസിന് തീവെച്ചതെന്നായിരുന്നു പരാതി. കാണാതാവുന്നതിനു മുമ്പ് ഈ പെണ്‍കുട്ടി ഒരു പന്നിക്കൂട്ടിനുള്ളിലൂടെ നിരങ്ങി നീങ്ങുന്നതും പുറത്തെ കുളത്തില്‍ കുളിക്കുന്നതും കണ്ടിരുന്നതായി മറ്റൊരാൾ മൊഴി നൽകിയിട്ടുണ്ട്.
ചളിയില്‍ കഴിഞ്ഞ പന്നിക്കൂട്ടങ്ങള്‍ക്കൊപ്പം പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്നുവെന്നും പിന്നീട് റൂഡ് പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ മൃതശരീരം കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് പെറ്റമ്മയുടെ കൊടുംക്രൂരത ലോകം അറിയുന്നത്.