ഉപരിപഠന മോഹവുമായി നടക്കവേ എസ്എഫ്ഐക്കാരിൽനിന്നും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരിൽ നിന്നും നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ചു ലണ്ടനിൽ നിന്നു ബിനേഷ് ബാലന്റെ ഫെയ്സ്ബുക് പോസ്റ്റ്. കേന്ദ്ര സർക്കാർ സ്കോളർഷിപ് നേടി പ്രതിസന്ധികളെ അതിജീവിച്ചു ലണ്ടനിലെത്തിയ കാസർകോട്ടെ ഈ ആദിവാസി യുവാവ് എസ്എഫ്ഐ നേതാക്കളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പേരെടുത്തു പറഞ്ഞാണു വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ആദിവാസിയാണെന്നു മനസ്സിലാക്കി തന്നെയാണ് കാര്യവട്ടം ക്യാംപസിലെ ഹോസ്റ്റൽ കാലത്ത് അവിടത്തെ എസ്എഫ്ഐക്കാർ തന്നെ മർദിച്ചതെന്നാണു ബിനേഷിന്റെ തുറന്നെഴുത്ത്. രോഹിത് വെമുലയ്ക്കു വേണ്ടി ശബ്ദിക്കുന്നവർ തന്റെ സ്വപ്നമായ ഉപരിപഠനയാത്ര മുടക്കുമെന്നു വരെ ഭീഷണിപ്പെടുത്തി. ദലിത് ഭീകരനാക്കിയും മുസ്‌ലിം തീവ്രവാദ സംഘടനകളോടു ബന്ധമുള്ളവനാക്കിയും ചിത്രീകരിക്കാൻ ശ്രമിച്ചു. വിദേശപഠനത്തിനുള്ള വീസ തിരസ്കരിക്കപ്പെട്ടതിന്റെ വിഷമത്തിൽ കഴിയവേ, കഴിഞ്ഞ മാർച്ച് 17നു ഹോസ്റ്റൽ മുറിയിലിട്ട് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മർദിച്ചുവെന്നാണു പ്രധാന ആരോപണം.
പ്രത്യേക മാനസികാവസ്ഥയിലായിരിക്കെ, ലൈബ്രറിയിലേക്കു പോകാൻ കഴിയുന്നില്ലെന്ന ഫെയ്സ്ബുക് പോസ്റ്റിനു പിന്നാലെയാണ് മർദനമേറ്റതും ആശുപത്രിയിലായതും. എസ്എഫ്ഐയുടെ നേതൃത്വത്തിൽ ലൈബ്രറിക്കു മുൻപിൽ നാടൻപാട്ട് പരിപാടി നടക്കുന്ന സമയമായിരുന്നു ഇത്. ഇതാവാം അവരെ പ്രകോപിപ്പിച്ചത്. പലരും സാക്ഷികളായ സംഭവത്തെ തനിക്കെതിരാക്കി വ്യാഖ്യാനിക്കാനും ഇവർ ശ്രമിച്ചതായി ബിനേഷ് പറയുന്നു. അവിടെ വിദ്യാർഥിപോലും അല്ലാതിരുന്ന നേതാവിനെ നാലു മാസത്തോളം പാർപ്പിച്ച ഏകാധിപത്യ മനോഭാവമായിരുന്നു എസ്എഫ്ഐക്ക്. തെറ്റുകൾ തിരുത്താൻ നേതൃത്വം തയാറാകുമെന്നു വിശ്വസിക്കുന്നതായും ബിനേഷ് ചൂണ്ടിക്കാട്ടുന്നു.
ആദിവാസിയായതിനാൽ സെക്രട്ടേറിയറ്റിൽ കടുത്ത അവഗണന നേരിടേണ്ടി വന്നതായും ബിനേഷ് വ്യക്തമാക്കുന്നു. ഫയലിനെക്കുറിച്ച് അന്വേഷിക്കുന്നതു പോലും ആദിവാസിയുടെ അഹന്തയായാണ് അവർ കണ്ടത്. സ്കോളർഷിപ് ലഭിച്ചതിനു പിന്നാലെ ആദ്യചെലവുകൾക്കായി സംസ്ഥാന സർക്കാർ ഒന്നരലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ലഭിക്കാനുള്ള ശ്രമങ്ങൾക്കിടെ, സെക്രട്ടേറിയറ്റിലെ രണ്ട് ഉദ്യോഗസ്ഥർ തന്നോട് അൽപം പോലും ദയ കാണിച്ചില്ലെന്നും മറിച്ചായിരുന്നെങ്കിൽ ഇതിനു മുൻപു ലണ്ടനിൽ എത്തുമായിരുന്നുവെന്നും ബിനേഷ് പറയുന്നു.